കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 191 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 752 ആയി ഉയർന്നു.

നിലവിൽ 71 വിദേശികൾ ജില്ലയിലുണ്ട്. പാടികളിൽ നിരീക്ഷണത്തിലുള്ളവരെ ദിവസേന വീടുകളിലെത്തി നിരീക്ഷിക്കുന്നതിനായി പാലിയേറ്റീവ് കെയർ വളണ്ടിയർമാരെ സജ്ജീകരിച്ചിട്ടുണ്ട്.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മുതിർന്ന പൗരന്മാർക്ക് 60 രൂപയുടെയും പ്രായം കുറഞ്ഞവർക്ക് 40 രൂപയുടെയും ഭക്ഷണ കിറ്റ് നൽകും. ആരോഗ്യ വകുപ്പ് നൽകുന്ന ലിസ്റ്റ് പ്രകാരമായിരിക്കും വിതരണം.

നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ വകുപ്പിന്റെ നിർദേശം ലംഘിച്ച് പൊതു ഇടങ്ങളിൽ സഞ്ചരിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള പറഞ്ഞു. വിദേശത്ത് നിന്നെത്തിയവരാണെങ്കിൽ പാസ്‌പോർട്ട് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും.

നാളെ മുതൽ നീലഗിരി യാത്രയ്ക്ക് വിലക്ക്
നീലഗിരിയിലേക്കുളള യാത്ര 22 മുതൽ നിർത്തലാക്കുമെന്ന് നീലഗിരി കളക്ടർ അറിയിച്ചു. നീലഗിരിയിലേക്ക് പോകുന്നവരും തിരികെ വരുന്നവരും ഇതിനകമുള്ള ദിവസങ്ങൾ പ്രയോജനപ്പെടുത്തണം.

ചാമരാജ് നഗറിലേക്കുള്ള പൊതുഗതാഗത നിരോധനത്തിൽ മാർച്ച് 22 വരെ ഇളവ് ചെയ്യണമെന്ന് വയനാട് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്.

കുടകിലേക്കുള്ള യാത്ര പൂർണ്ണമായി ഒഴിവാക്കണം. കൃഷി ആവശ്യത്തിനും മറ്റുമായി പോകുന്നവരെ തടയുന്നതിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കോളനികളിൽ ഭക്ഷ്യ സാധനങ്ങളുടെ വിതരണം നടത്തുന്നതിന് ട്രൈബൽ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ചുരങ്ങളിൽ പൊലീസ് സ്‌ക്വാഡ്
അന്യ ജില്ലകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ വയനാട്ടിലേക്ക് എത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ചുരങ്ങളിൽ പോലീസ് സ്‌ക്വാഡുകളെ നിയോഗിക്കും. സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്‌ക്വാഡുകൾ രംഗത്തുണ്ട്. കടകളിൽ നിരന്തര പരിശോധന നടത്താൻ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.

തട്ടുകടകൾ പൂട്ടിക്കും
വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടിക്കുന്നതിന് പൊലീസിന് നിർദേശം നൽകി. 1000 ഭക്ഷണ കിറ്റുകൾ ജില്ലാ കൺട്രോൾ റൂമിൽ ലഭ്യമായിട്ടുണ്ട്. ഇത് അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാ മത സംഘടനകളും മാതൃകാപരമായ സമീപനമാണ് സ്വീകരിച്ച് വരുന്നതെന്നും കളക്ടർ പറഞ്ഞു.