valayar

പാലക്കാട്: കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാടിന്റെ കർശന പരിശോധന. പാൽ, പച്ചക്കറി, പെട്രോൾ, ഗ്യാസ്, മരുന്നുകൾ, ആശുപത്രി തുടങ്ങി അടിയന്തര ആവശ്യമുള്ള വാഹനങ്ങളേ വാളയാറിലൂടെ കടത്തി വിടുന്നുള്ളൂ. കേരളത്തിൽ നിന്ന് വരുന്നതും പോകുന്നതുമായ സ്വകാര്യ വാഹനങ്ങളും കർശനമായി പരിശോധിക്കുന്നുണ്ട്.

അതിർത്തിയടച്ചുള്ള പരിശോധനയിൽ തമിഴ്‌നാട്ടിലേക്കുള്ള യാത്രാ വാഹനങ്ങൾ ഭൂരിഭാഗവും മടക്കിവിടുകയാണ്. വിവാഹം, മരണം, വിമാനത്താവളം തുടങ്ങി ഒഴിവാക്കാനാവാത്ത യാത്രക്കാരെ മാത്രം തമിഴ്‌നാട്ടിലേക്ക് വിട്ടാൽ മതിയെന്നാണ് കോയമ്പത്തൂർ കളക്ടറുടെ നിർദ്ദേശം. വെള്ളിയാഴ്ച അർദ്ധരാത്രി ആരംഭിച്ച നിയന്ത്രണം 31 വരെ തുടരും. ചരക്കുവാഹനങ്ങളെ ചെക്ക് പോസ്റ്റുകളിൽ കടുത്ത പരിശോധനയ്‌ക്ക് ശേഷം കടത്തിവിടും. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയിൽ ചരക്ക് ഗതാഗതം നിറുത്തിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രിയോടെ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലേക്കുള്ള അന്തർസംസ്ഥാന സർവീസുകൾ കെ.എസ്.ആർ.ടി.സി നിറുത്തി. തമിഴ്‌നാട്, ബംഗളൂരു എന്നിവിടങ്ങളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ. തുടർന്ന് അവിടെ നിന്നുള്ള മലയാളികളുടെ വരവും കൂടി. ഇതുകാരണം വാളയാറിൽ കേരളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നീണ്ടനിരയാണ് ഇന്നലെ രാവിലെ മുതലുണ്ടായത്. ഇവരെയും കർശന പരിശോധനയ്‌ക്ക് ശേഷമാണ് കടത്തി വിടുന്നത്.

ചെക്ക് പോസ്റ്റുകൾ അടയ്‌ക്കേണ്ട സഹാചര്യമില്ലെന്ന് വാളയാറിലെത്തിയ കോയമ്പത്തൂർ ജില്ലാ കളക്ടർ കെ. രാജാമണി പറഞ്ഞു. കോയമ്പത്തൂർ ആരോഗ്യവകുപ്പ് മേധാവി ഡോ. എസ്. രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, തമിഴ്‌നാട് റവന്യൂ, ട്രാൻസ്‌പോർട്ട് ഉദ്യോഗസ്ഥരടങ്ങുന്ന വൻസംഘമാണ് തമിഴ്‌നാടിന്റെ അതിർത്തി ചെക്ക് പോസ്റ്റായ ചാവടിയിൽ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്.

ആനക്കട്ടി, വേലന്താവളം, നടുപ്പുണ്ണി, ഗോപാലപുരം, മീനാക്ഷിപുരം, ഗോവിന്ദാപുരം, ചെമ്മണാംപതി എന്നീ ചെക്ക് പോസ്റ്റുകളിലും കർശന നിയന്ത്രണമുണ്ട്. പാലക്കാട് നിന്ന് ആയിരത്തിലധികം തൊഴിലാളികൾ തമിഴ്‌നാട്ടിൽ ദിവസവും ജോലിക്ക് പോയിവരുന്നുണ്ട്. അതിർത്തിയിലെ നിരവധി കുടുംബങ്ങൾ തമിഴ്‌നാടുമായി നിത്യബന്ധം പുലർത്തി വരുന്നവരാണ്. ഗതാഗത സംവിധാനം പൂർണമായി നിലച്ചതോടെ ഇവരും കടുത്ത ആശങ്കയിലായി.