കൽപറ്റ: വാഴയില ഉപയോഗിച്ച് സ്‌ട്രോ നിർമിക്കുന്ന വിദ്യയ്ക്കു പാറ്റന്റ് നേടാൻ നാലാം ക്ലാസ് വിദ്യാർഥി. മീനങ്ങാടി പൂവത്തിങ്കൽ എൽദോ, ദിവ്യ ദമ്പതികളുടെ മകൻ നിഥുൽ ആണ് വാഴയിലയിൽനിന്ന് സ്ര്‌ട്രോ നിർമ്മിക്കാമെന്ന് കണ്ടെത്തിയത്. കൽപറ്റ എൻ.എസ്.എസ് സ്‌കൂൾ വിദ്യാർഥിയാണ് നിഥുൽ. പ്ലാസ്റ്റിക് സ്‌ട്രോയ്ക്കു പകരംവയ്ക്കാവുന്നതാണ് വാഴയില സ്‌ട്രോ. ഈ വിദ്യയ്ക്ക് ആരും സവിശേഷാവകാശം നേടിയിട്ടില്ലെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം കേരള പാറ്റന്റ് ഇൻഫർമേഷൻ സെന്ററിൽനിന്ന് ലഭിച്ചു.
വാഴയില ഹീറ്റർ ഉപയോഗിച്ചു 25 35 ഡിഗ്രി സെൽഷസിൽ വാട്ടിയെടുത്തു ചുരുട്ടി സ്‌ട്രോ നിർമിക്കുന്നതാണ് നിഥുൽ വികസിപ്പിച്ച വിദ്യ. സാധാരണ വലിപ്പമുള്ള വാഴയിലയിൽനിന്ന് 50 വരെ സ്‌ട്രോ നിർമിക്കാം. ഒന്നിന് ശരാശരി 10 പൈസയാണ് നിർമാണച്ചെലവ്. പാറ്റന്റിനു കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ പാറ്റന്റ് കൺട്രോൾ ജനറലിനു അപേക്ഷ നൽകും.
നിഥുലിന്റെ സഹോദരൻ ദിതുലും കണ്ടുപിടിത്തങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. കടലാസ് ഉപയോഗിച്ചു ഡിസ്‌പോസിബിൾ ഫർണിച്ചറും കമുകിന്റെ തടിയിൽനിന്നു തറയോടും നിർമിക്കുന്ന വിദ്യകളാണ് ദിതുൽ വികസിപ്പിച്ചത്.
പടം നിഥുൽ
വാഴയില ഉപയോഗിച്ചു തയാറാക്കിയ സ്‌ട്രോകളുമായി നിഥുൽ.