കോഴിക്കോട്: ഇനിയുള്ള ദിവസങ്ങൾ അതീവ ജാഗ്രത വേണമെന്നും ക്വാറന്റൈനിലുള്ള വ്യക്തികൾ നിർദ്ദേശിച്ച കാലയളവ് വരെ മറ്റാരുമായും സമ്പർക്കം കൂടാതെ വീടുകളിൽ നിർബന്ധമായും കഴിയണമെന്നും ജില്ലാ കളക്ടർ സാംബശിവ റാവു പറഞ്ഞു. ജില്ലയിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾക്കുള്ള സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ തലം മുതൽ വാർഡ് തലം വരെയുള്ള ശൃംഖല ഇതിനായി ക്രമീകരിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കളക്ടർ ചർച്ച നടത്തി ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കി. ഹോം ക്വാറിന്റീനിൽ കഴിയുന്ന വ്യക്തികൾക്ക് ഏത് ആവശ്യത്തിനും വാർഡ്തല ആർ.ആർ.ടിയുമായോ, പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജെ.പി.എച്ച്.എ, ജെ.എച്ച്.എ, വാർഡ് മെമ്പർ, ആശാവർക്കർമാർ എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്. ഇതുറപ്പാക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ്.

സഹായ സന്നദ്ധതയുമായി മുന്നോട്ടു വന്ന സന്നദ്ധ സംഘടനകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കൂട്ടായി പ്രവർത്തിക്കണം. ഇത് വൈറസ് വ്യാപനം തടയാൻ പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വേണ്ട പ്രതികരണം ലഭിച്ചില്ലെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാവുന്നതാണ്. സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാം.

രോഗലക്ഷണമുള്ളവർ മെഡിക്കൽ

ഓഫീസറുമായി ബന്ധപ്പെടണം

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മെഡിക്കൽ ഓഫീസറെഉദ്യോഗസ്ഥരെ അറിയിക്കണം. മെഡിക്കൽ ഓഫീസർ നൽകുന്ന 108 ആംബുലൻസിൽ മാത്രമെ ആശുപത്രിയിലേക്ക് വരാവൂ.