കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്ര്യഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ വിവിധ സ്‌റ്റേഷനുകളിലായി ജില്ലയിൽ 12 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റു ചെയ്തവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.,
കൽപ്പറ്റ, വൈത്തിരി, തലപ്പുഴ പൊലീസ് സ്‌റ്റേഷനിലുകളിൽ ഓരോ കേസുകളും പടിഞ്ഞാറത്തറ, മീനങ്ങാടി, തൊണ്ടർനാട് സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും സുൽത്താൻ ബത്തേരി സ്‌റ്റേഷനിൽ 3 കേസുകളും ആണ് രജിസ്റ്റർ ചെയ്തത്.
ഇതോടെ ജില്ലയിൽ ഇതുവരെ 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തിയതിന് കൽപ്പറ്റ, വെള്ളമുണ്ട പൊലീസ് സ്‌റ്റേഷനിലുകളിൽ ഓരോ കേസുകളും. വിദേശത്ത് നിന്ന് വന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം അവഗണിച്ച് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങിനടക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തതിന് കൽപ്പറ്റ, അമ്പലവയൽ, പുൽപ്പള്ളി, വെള്ളമുണ്ട, മാനന്തവാടി, പനമരം, കേണിച്ചിറ, മേപ്പാടി സ്‌റ്റേഷനിലുകളിൽ 11 കേസുകളും എടുത്തു.
സർക്കാർ ഉത്തരവ് അവഗണിച്ച് ആരാധനാലയങ്ങളിൽ 20 പേരിൽ കൂടുതൽ അളുകളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർഥന നടത്തിയതിന് കൽപ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ പൊലീസ് സ്‌റ്റേഷനിലുകളിലായി 4 കേസുകളും, 20 ആളുകളിൽ കൂടുതൽ ഉൾപ്പെടുത്തിക്കൊണ്ട് വീട്ടിൽ ചടങ്ങ് സംഘടിപ്പിച്ചതിന് അമ്പലവയൽ, കേണിച്ചിറ പൊലീസ് സ്‌റ്റേഷനിലുകളിൽ ഓരോ കേസുകളും രജിസ്റ്റർ ചെയ്തു.
കൂട്ടത്തോടെ ആളുകൾ വന്ന് സാധനങ്ങൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ കച്ചവടം നടത്തിയ കുറ്റത്തിന് കമ്പളക്കാട്, പടിഞ്ഞാറത്തറ, തലപ്പുഴ സ്‌റ്റേഷനുകളിൽ 3 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.