കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് പ്ര്യഖ്യാപിച്ച ലോക്ഡൗൺ, നിരോധനാജ്ഞ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഇന്നലെ 28 പേരെ പ്രതിചേർത്ത് 25 കേസുകൾ രജിസ്റ്റർ ചെയ്യുകയും 23 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. 6 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
പടിഞ്ഞാറത്തറ സ്‌റ്റേഷനിൽ 10 കേസുകളും, ബത്തേരി സ്‌റ്റേഷനിൽ 7 കേസുകളും, പനമരം, പുൽപ്പള്ളി, തലപ്പുഴ എന്നീ സ്‌റ്റേഷനുകളിൽ 2 കേസുകൾ വീതവും കൽപ്പറ്റ, കേണിച്ചിറ സ്‌റ്റേഷനുകളിൽ ഓരോ കേസുകൾ വീതവും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ ലോക്ഡൗൺ/ നിരോധനാജ്ഞ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജില്ലയിൽ ആകെ 316 പേരെ പ്രതിചേർത്ത് 262 കേസുകൾ രജിസ്റ്റർ ചെയ്യുകയും, 205 പേരെ അറസ്റ്റ് ചെയ്യുകയും 94 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഒരു കാരണവശാലും നിയമലംഘനം അനുവദിക്കുകയില്ലയെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. നിർദ്ദേശങ്ങൾ വകവയ്ക്കാതെ നിരത്തിലിറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.