മലപ്പുറം : ജില്ലയിൽ ഒരാൾക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ തിരൂർ പൊന്മുണ്ടം പാറമ്മൽ സ്വദേശിയായ 46 കാരനാണ് വൈറസ് ബാധയുള്ളത്. ഇയാളെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതായി ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ഇതോടെ ജില്ലയിൽ വൈറസ് ബാധയുള്ളവരുടെ എണ്ണം എട്ടായി. നേരത്തെ വൈറസ്ബാധ സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നയാളെ ജില്ലയിലേക്കു തിരികെ എത്തിക്കാത്ത സാഹചര്യത്തിലാണ് ആകെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി പ്രഖ്യാപിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന വ്യക്തമാക്കി.
മാർച്ച് 21 നാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചയാൾ ജില്ലയിലെത്തിയത്. ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇയാൾ സുഹൃത്തിനോടൊപ്പം കാറിൽ ഷാർജയിലെത്തി. ജി.9 454 എയർ അറേബ്യ വിമാനത്തിൽ പുലർച്ചെ 2.35ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കി സഹോദരന്റെ കാറിൽ തിരൂർ പൊന്മുണ്ടം പാറമ്മലിലെ സ്വന്തം വീട്ടിലെത്തി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതു സമ്പർക്കമില്ലാതെ സ്വയം നിരീക്ഷണം ആരംഭിച്ചു. 22 നും വീട്ടിൽ നിരീക്ഷണത്തിൽ തുടർന്നു. 23ന് പനി അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് ആംബുലൻസിൽ ഉച്ചയ്ക്ക് 3.30ന് തിരൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെത്തി സാമ്പിൾ നൽകിയ ശേഷം 7.30ന് തിരികെ വീട്ടിലെത്തി. ഇന്നലെ ആംബുലൻസിൽ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച് മാതൃകാപരമായ സമീപനമാണ് ഇയാൾ കൈക്കൊണ്ടതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വൈറസ് ബാധ സ്ഥിരീകരിച്ചയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും അറിയിച്ചു. ഇയാൾക്കൊപ്പം മാർച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 454 എയർ അറേബ്യ വിമാനത്തിലെ യാത്രക്കാർ ജില്ലാതല കൺട്രോൾ സെല്ലുമായി ബന്ധപ്പെട്ട് നിർബന്ധമായും സ്വയം നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ നേരിട്ട് ആശുപത്രികളിൽ പോകാതെ കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കൺട്രോൾ സെൽ നമ്പറുകൾ 0483 2737858, 2737857, 2733251, 2733252, 2733253.