കോഴിക്കോട്: അവശ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയിൽ പരിശോധന കർശനമാക്കി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ. വടകര താലൂക്കിലെ പഴയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂർ, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി , കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകൾ, ചിക്കൻ സ്റ്റാളുകൾ, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്നലെ ഉദ്യോഗസ്ഥസംഘം റെയ്ഡ് നടത്തി. വില്ല്യാപ്പള്ളിയിൽ പഴം, വലിയ ഉള്ളി, തക്കാളി, പച്ചമുളക്, മുരിങ്ങ എന്നിവയ്ക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി.

ഈ സ്ഥലങ്ങളിലെല്ലാം നേന്ത്രപ്പഴത്തിനു 30 രൂപയിലും പച്ചമുളക് 60 രൂപയിലും കൂടുതൽ ഈടാക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം നൽകി. കുറുവ അരി കിലോഗ്രാമിന് യാതൊരു കാരണവശാലും 38 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ല.

മുക്കാളി, കുഞ്ഞിപ്പള്ളി, അരൂർ, തൂണേരി എന്നിവിടങ്ങളിലെ ചിക്കൻ സ്റ്റാളിൽ 150 രൂപ ഈടാക്കി വില്പന നടത്തുന്നുവെന്ന പരാതി അന്വേഷിച്ചതിൽ 120 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന കർശന നിർദ്ദേശം നൽകിയതായി വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ കടകൾ തുറന്നു പ്രവർത്തിക്കരുത്.

താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ.പി കുഞ്ഞികൃഷ്ണൻ, ഒ.കെ പ്രജിത്ത്, വി.വി പ്രകാശ്, കെ രാഗേഷ് എന്നിവരുൾപ്പെടും.