രാജ്യത്തെ ആദ്യത്തെ സോളാർ ബോട്ട് ആദിത്യ വേമ്പനാട്ടു കായലിൽ സവാരി തുടങ്ങിയിട്ട് മൂന്നു വർഷം പിന്നിട്ടു. ഇന്ന് (മാർച്ച് ആറ്) വൈകുന്നേരം അഞ്ചിന് വൈക്കം ബീച്ചിൽ നടക്കുന്ന വാർഷികാഘോഷപരിപാടികൾ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ തോമസ് ചാഴികാടൻ, എ.എം. ആരിഫ്, ഷാനിമോൾ ഉസ്മാൻ എം.എൽ.എ തുടങ്ങിയവർ മുഖ്യാതിഥികളായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2017 ജനുവരിയിൽ നീറ്റിലിറക്കിയ ആദിത്യ വേമ്പനാട്ടു കായലിലെ വൈക്കം ജെട്ടി തവണക്കടവ് റൂട്ടിലാണ് സർവീസ് നടത്തുന്നത്. രാവിലെ 7.30 നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. മൂന്ന് കിലോമീറ്റർ ദൂരം ദിവസേന 22 ട്രിപ്പ് നടത്തും. മൂന്ന് വർഷം കൊണ്ട് പത്തു ലക്ഷത്തിലധികം പേർ ഇതിൽ യാത്ര ചെയ്തു. സൗരോർജ്ജം ഉപയോഗിച്ച് ഇതുവരെ 70,000 കിലോമീറ്റർ ദൂരം സർവീസ് നടത്തി. ഇതുമൂലം 75 ലക്ഷം രൂപയും ഒരു ലക്ഷത്തിലധികം ലിറ്റർ ഡീസലുമാണ് ലാഭം. ഇരുപതു മീറ്റർ നീളവും ഏഴു മീറ്റർ ആഴവുമുള്ള ബോട്ടിൽ ഒരേസമയം 75 പേർക്ക് ഇരിക്കാം. മലിനീകരണം തെല്ലുമില്ല എന്ന പ്രത്യേകതയുമുണ്ട്. സംസ്ഥാന ജലഗതാഗത വകുപ്പ് വിജയകരമായി നടപ്പിലാക്കിയ മാതൃക കണ്ടു പഠിക്കാൻ 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതുവരെ എത്തിയിട്ടുണ്ട്.
ആദിത്യ സോളാർ ബോട്ട്
ഇരുപതു മീറ്റർ നീളവും ഏഴു മീറ്റർ ആഴവുമുള്ള ബോട്ടിൽ ഒരേസമയം 75 പേർക്ക് ഇരിക്കാം. മലിനീകരണം ഇല്ല എന്നതും ഈ ബോട്ടിന്റെ പ്രത്യേകത ആണ്. 2017 ജനുവരിയിൽ ആദ്യമായി ആദിത്യ വേമ്പനാട്ടു കായലിൽ സർവീസ് തുടങ്ങി. ഇന്ത്യായിലെ ആദ്യത്തെ സോളാർ ബോട്ടാണ് ആദിത്യ.