കോട്ടയം : പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട കോട്ടയം ജില്ലയിൽനിന്നുള്ള മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. പത്തനംതിട്ടയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് രോഗലക്ഷണങ്ങളുമായി ഇവരെ കണ്ടെത്തിയത്.

ഇതിനു പുറമെ വിദേശ രാജ്യങ്ങളിൽനിന്നെത്തിയ എട്ടു പേർക്കാണ് വീട്ടിൽ ജനസമ്പർക്കമില്ലാതെ കഴിയാൻ ഇന്നലെ നിർദേശം നൽകിയിട്ടുള്ളത്. ഇതോടെ ജില്ലയിൽ ഹോം ക്വാറന്റയിനിൽ കഴിയുന്നവരുടെ എണ്ണം 83 ആയി.

വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിന് ഊർജിത ശ്രമം ആരംഭിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ഉമ്മന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദ്രുതകർമ്മ സേനാ യോഗം ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർ നടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് ജില്ല സജ്ജമാണെന്ന് എ.ഡി.എം പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത് കുമാർ, മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. ആർ.പി. രഞ്ജിൻ, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ശോഭ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. രാജൻ തുടങ്ങിയവർ പങ്കെടുത്തു.

മെഡിക്കൽ കോളേജ് സുസജ്ജം

രോഗം സ്ഥിരീകരിക്കുന്നവർക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ
മെഡിക്കൽ കോളേജിൽ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും എത്തിച്ച് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും.

സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക് വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാൽ പൊതുസമ്പർക്കമില്ലാതെ താത്കാലികമായി പ്രവേശനം നൽകുകയും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും വേണം.

പൊതു സമ്പർക്കം ഒഴിവാക്കണം
വൈറസ് ബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും നിർബന്ധമായും ജനസമ്പർക്കം ഒഴിവാക്കി 28 ദിവസം വീട്ടിൽതന്നെ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങൾ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതും കുട്ടികളെ സ്‌കൂളിൽ അയയ്ക്കുന്നതും ഒഴിവാക്കണം.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർ രോഗ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യ വകുപ്പിൽ വിവരം നൽകണം. വകുപ്പ് അയയ്ക്കുന്ന വാഹനങ്ങളിൽ മാത്രം ആശുപത്രികളിൽ എത്തണം. പൊതു യാത്രാ സംവിധാനങ്ങൾ ഉപയോഗിക്കരുത്.
പനി, ജലദോഷം, ശ്വാസതടസം എന്നിവ അനുഭവപ്പെടുന്നവർ പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നതും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കണം.

ആശുപത്രികളിൽ കഴിയുന്ന രോഗികളെ അത്യാവശ്യ ഘട്ടത്തിൽ ഒഴികെ സന്ദർശിക്കാൻ പാടില്ല. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നവർ തിരികെയെത്തുമ്പോൾ കൈയും മുഖവും ശുചിയാക്കുവാൻ ശ്രദ്ധിക്കണം. കൈകൊണ്ട് മുഖവും കണ്ണും മൂക്കും തൊടുന്നത് ഒഴിവാക്കുക.

ഉയർന്ന വില വാങ്ങരുത്
രോഗപ്രതിരോധത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന മുഖാവരണം, സാനിറ്റൈസർ എന്നിവയ്ക്ക് മെഡിക്കൽ ഷോപ്പുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും കുടതൽ തുക ഇടാക്കുന്നതായി ശ്രദ്ധയിൽപെട്ടാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കും.


വ്യാജ പ്രചാരണം വേണ്ട
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സാമൂഹ്യ മാദ്ധ്യമങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.


വിദേശികളെക്കുറിച്ച് വിവരം നൽകണം
കൊറോണ സ്ഥിരീകരിച്ച ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽനിന്ന് എത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിൽ അറിയിക്കണം. നമ്പർ 0481 2581900. ഈ രാജ്യങ്ങളിൽനിന്നെത്തി ജില്ലയിലെ ഹോട്ടലുകളിൽ താമസിക്കാനെത്തുന്നവരെക്കുറിച്ചുള്ള വിവരവും ലഭ്യമാക്കണം.

വിളിക്കേണ്ട നമ്പരുകൾ
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ചികിത്സാ സഹയാത്തിനും മാർഗ നിർദ്ദേശങ്ങൾക്കുമായി ദിശ ഹെൽപ്പ്‌ലൈൻ നമ്പരായ 1056ലും കോട്ടയം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൊറോണ കൺട്രോൾ റൂമിലും 0481 2581900 ബന്ധപ്പെടാം.