കോട്ടയം : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഡി.എഫ്.ഒ.മാരുടെ ഉത്തരവോടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിവയ്ക്കാൻ കർഷകർക്ക് അനുമതി നൽകാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. വണ്ടൻപതാലിൽ നിർമ്മിച്ച പുതിയ മോഡൽ ഫോറസ്റ്റ് സ്റ്റേഷന്റെയും സ്റ്റാഫ് ബാരക്കിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ഡി.എഫ്.ഒമാരുടെ അനുമതിയോടെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കേ പന്നികളെ വെടിവയ്ക്കാനാവൂ. ജനജാഗ്രതാസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ലൈസൻസുള്ളവർക്ക് പന്നികളെ വെടിവയ്ക്കാനാവശ്യമായ ഉത്തരവ് നൽകാനാണ് ആലോചിക്കുന്നത്. ഇതിനായി പന്നികളെ ശല്യകാരിയായി പ്രഖ്യാപിക്കുന്നതുൾപ്പടെയുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സൗദാമിനിയുടെ മകന് നഷ്ടപരിഹാരമായി അനുവദിച്ച തുകയുടെ ആദ്യ ഗഡുവായ അഞ്ച് ലക്ഷം രൂപയിൽ 4.90 ലക്ഷം രൂപയുടെ ഉത്തരവ് മന്ത്രി ചടങ്ങിൽ കൈമാറി.പി.സി.ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.