കോട്ടയം: കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കുറിച്ചി ഫ്രഞ്ച് മുക്കിലെ ചെങ്ങാട്ടുപറമ്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിയ്ക്കുളളിൽ കയറിയ മോഷ്ടാവ്, പള്ളിയുടെ വാതിൽ തകർത്ത ശേഷം ഉള്ളിൽ പ്രവേശിക്കുകയായിരുന്നു. തുടർന്നു പള്ളിയുടെ കാണിക്കവഞ്ചി തകർത്തു പണം കവരുകയും ചെയ്തു. തുടർന്നു പ്രതിയുടെ വിരലടയാളവും സി.സി.ടിവി കാമറാ ദൃശ്യങ്ങളും ശേഖരിച്ച പൊലീസ് സംഘം പ്രതിയെ പിടികൂടുകായയിരുന്നു. എസ്.ഐമാരായ അബ്ദുൾ ജലീൽ, സുരേഷ്, എ.എസ്.ഐ ജീമോൻ, സി.പി.ഒമാരായ ഡെന്നി സന്തോഷ് മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. രണ്ടായിരം രൂപയാണ് കാണിക്കവഞ്ചിയിൽ നിന്നും കവർന്നത്.