കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദേശം മാനിച്ച് 14 ന് കൊടിയേറുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകൾ മാത്രം നടത്താൻ ക്ഷേത്രം ഉപദേശകസമിതി തീരുമാനിച്ചു. കലാപരിപാടികളും, തിരുനക്കരപ്പൂരവും അടക്കമുള്ളവ ജൂണിൽ നടക്കുന്ന അൽപ്പശി ഉത്സവത്തിന്റെ ഭാഗമായി നടത്തുന്നതിനും തീരുമാനിച്ചു. തന്ത്രിയുടെ അഭിപ്രായത്തിനു വിധേയമായാവും, ജൂണിൽ ഉത്സവം ആഘോഷപൂർവം നടത്തുക. ക്ഷേത്രത്തിലെ ഉത്സവത്തിനും ആഘോഷങ്ങൾക്കും ആറാട്ടിനും ആനയ്ക്കു പകരം ജീവിത ഉപയോഗിക്കും. ആറാട്ട് വഴിയിൽ പറ എടുക്കേണ്ടെന്നും, ആറാട്ട് സദ്യ ഒഴിവാക്കാനും തീരുമാനമായി. ശ്രീബലി, ഉത്സവബലി, വിളക്ക് എന്നീ ക്ഷേത്ര ചടങ്ങുകൾ മാത്രം എല്ലാ ദിവസവും നടക്കും. ഉത്സവബലി ദർശനത്തിന് എല്ലാ ദിവസവും എത്താതെ, ഏതെങ്കിലും ഒരു ദിവസം മാത്രം എത്താൻ ഭക്തർ ശ്രമിക്കണമെന്നും ഉപദേശക സമിതി അഭ്യർത്ഥിച്ചു. പള്ളിവേട്ടയുടെയും, ആറാട്ടിന്റെ തിരിച്ചെഴുന്നള്ളിപ്പിന്റെയും സമയം തന്ത്രിയുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ക്ഷേത്രം ഉപദേശക സമിതി അറിയിച്ചു. പ്രസിഡന്റ് ബി. ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനിച്ചത്. വൈസ് പ്രസിഡന്റ് സി.ആർ. രാജൻ ബാബു, സെക്രട്ടറി ടി.സി. വിനയചന്ദ്രൻ, ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ ആർ. വരദരാജൻ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ ടി. രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.