കോട്ടയം : കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിൽ ഐസോലേഷൻ വിഭാഗത്തിൽ കഴിഞ്ഞിരുന്ന നാലു പേരെ ഇന്നലെ ആശുപത്രിയിലെ നീരീക്ഷണത്തിൽനിന്ന് ഒഴിവാക്കി.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നും ജനറൽ ആശുപത്രിയിൽനിന്നും രണ്ടു പേരെ വീതമാണ് ഒഴിവാക്കിയത്. ഇനി ഒൻപതു പേരാണ് ആശുപത്രികളിലുള്ളത്.
പുതിയതായി ആരെയും ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടില്ല. പുതിയതായി ഒരാളുടെയും നേരത്തെ നെഗറ്റീവാണെന്ന് കണ്ടെത്തിയ നാലുപേരുടെയും സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്കയച്ചു.
ജനസമ്പർക്കമില്ലാതെ കഴിയുന്നത് 942 പേർ
കോട്ടയം ജില്ലയിൽ വീടുകളിൽ പൊതുസമ്പർക്കമില്ലാതെ കഴിയുന്നവരുടെ എണ്ണം 942 ആയി. ഇതിൽ 465 പേർ കൊറോണ റിപ്പോർട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽനിന്ന് എത്തിയവരാണ്. വിദേശത്തുനിന്നെത്തിയ 155 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റയിൻ നിർദേശിച്ചത്. കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ടു പേരുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെട്ട 59 പേരും എറണാകുളത്തെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ 42 പേരും ഉൾപ്പെടെ പ്രൈമറി കോൺടാക്ട്‌സ് വിഭാഗത്തിൽ പെടുന്ന 101 പേരെ കണ്ടെത്തി ഹോം ക്വാറന്റയിനിലാക്കിയിട്ടുണ്ട്. പ്രൈമറി കോൺടാക്ടുകളുമായി അടുത്ത് ഇടപഴകിയ സെക്കൻഡറി കോൺടാക്ട്‌സ് പട്ടികയിലുള്ള 376 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
വാട്‌സാപ്പിൽ വ്യാജ സന്ദേശം: ഒരാൾ അറസ്റ്റിൽ
കോട്ടയം: മീനടം മേഖലയിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന വ്യാജ സന്ദേശം വാട്‌സാപ്പിൽ പോസ്റ്റു ചെയ്തതിന് പാമ്പാടി വട്ടമലപ്പടി കുളത്തുംകുഴിയിൽ നിസാറിനെ (46) ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അറസ്റ്റു ചെയ്തു. വ്യാജ സന്ദേശത്തിലൂടെ പൊതുജനങ്ങൾക്കിടയിൽ ഭീതി പരത്താൻ ശ്രമിച്ചതിനാണ് നടപടി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ആരോഗ്യ വകുപ്പിൽനിന്ന് ലഭിച്ച വിവരം എന്ന രീതിയിലാണ് വാട്‌സാപ്പിൽ വോയ്‌സ് മെസേജ് പോസ്റ്റ് ചെയ്തത്. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത വിവരങ്ങളും വ്യാജ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു.