കോട്ടയം : വിദ്യാർത്ഥികൾക്കു വിൽക്കാൻ എത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ചിറയ്ക്കൽ താഴെ കൊല്ലമാത്തറവീട്ടിൽ സാബുവിന്റെ മകൻ കെൻസ് സാബു (26) നെയാണ് കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് കാൽക്കിലോ കഞ്ചാവും, 25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ഇന്നലെ രാവിലെ 10.30 നായിരുന്നു സംഭവം. മുട്ടുചിറ മേരിമാതാ ഐ.ടി.സിയ്ക്ക് സമീപം കഞ്ചാവും ഹാഷിഷ് ഓയിലും അടക്കം വിൽക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച കെൻസിനെ സാഹസികമായാണ് പിടികൂടിയത്.സുഹൃത്തുക്കളുടെയോ, മറ്റു യുവാക്കളുടെയോ പേരിൽ ഒ.എൽ.എക്‌സിൽ നിന്ന് കാറുകൾ വാടകയ്ക്ക് എടുത്ത് കഞ്ചാവ് കടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. തമിഴ്‌നാട്, കമ്പം എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് എത്തിച്ചിരുന്നത്. പൊലീസോ, എക്‌സൈസോ പരിശോധിക്കാൻ എത്തിയാൽ കാർ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടും. കാർ വാടക ചോദിച്ച് ഉടമ എത്തിയാൽ ഭീഷണിപ്പെടുത്തി വിരട്ടി ഓടിക്കും. മാസങ്ങൾക്കു മുൻപ് ആർപ്പൂക്കര - നീണ്ടൂർ റോഡിൽ കുട്ടോമ്പുറം ഷാപ്പിനു സമീപത്തു നിന്ന് കഞ്ചാവുമായി പിടികൂടിയ എക്കോസ്‌പോട്ട് കാറും, കുടമാളൂരിൽ പെട്രോൾ പമ്പിലേയ്ക്കു ഇടിച്ചു കയറ്റിയ ബെലോനോ കാറും വാടകയ്ക്കു എടുത്തത് ഇയാളാണെന്ന് സൂചനയുണ്ട്.