bijoy

കോട്ടയം: മകളുടെ വിവാഹം നടത്തി നൽകാമെന്നു വാഗ്‌ദാനം ചെയ്‌തു റിട്ട.സ്‌കൂൾ പ്രിൻസിപ്പലിന്റെ 68 ലക്ഷം രൂപയും 16 പവനും തട്ടിയെടുത്ത കേസിൽ കൊട്ടാരക്കര സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. ചുങ്കത്ത് വാടകയ്‌ക്കു താമസിക്കുന്ന കൊട്ടരക്കര തൃക്കൂന്നമംഗലം അജോയ്‌ വില്ലയിൽ ബിജോയ് (39), ഭാര്യ ഷൈനി (47) എന്നിവരെയാണ് ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. കളത്തിപ്പടി മരിയൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ എട്ടുവീട്ടിൽ മേരി വിജയനെ കബളിപ്പിച്ചാണ് ഇവർ പണം തട്ടിയെടുത്തത്. കഴിഞ്ഞ മാസമായിരുന്നു മേരി വിജയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. സ്വർഗീയ വിരുന്ന് ആരാധനാ കേന്ദ്രത്തിൽ പ്രാർത്ഥനയ്‌ക്കായി എത്തിയപ്പോഴാണ്, മേരി വിജയനെ ഷൈനി പരിചയപ്പെട്ടത്. തുടർന്ന് മേരി വിജയന്റെ മകൾക്കു വിദേശത്തു നിന്നും വിവാഹം ഉറപ്പിക്കാൻ ഷൈനി ഇടനില നിന്നു. വിദേശത്തു നിന്നും എത്തിയ ആലോചന ഉറപ്പിച്ച മേരി വിജയനോട്, മകളുടെ പ്രതിശ്രുത വരൻ വിദേശത്തെ തന്റെ ബിസിനസിന്റെ ആവശ്യത്തിനായി പണം കടം ആവശ്യപ്പെട്ടു. മകളുടെ വിവാഹം നടക്കുമല്ലോ എന്നു കരുതി ഇവർ പലതവണയായി പണവും സ്വർണവും ഷൈനി നിർദേശിച്ച യുവാവിന് നൽകി. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും, വിവാഹത്തിന്റെ ചടങ്ങുകൾ നടക്കാതെ വന്നതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. തുടർന്നു മേരി വിജയൻ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പരാതി നൽകുകയായിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. തുടർന്നു ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.