കോട്ടയം : നിരാശയോടെ നിൽക്കുന്ന കർഷകർ,​ പാടത്ത് ചത്തുവീഴുന്ന താറാവിൻകൂട്ടങ്ങൾ. താറാവ് കൃഷിക്ക് ഇത് തളർച്ചയുടെ കാലം. വേനൽക്കാലത്തെ പതിവ് രോഗങ്ങൾക്കൊപ്പം കൊറോണ ഭീഷണിയുംകൂടിയായപ്പോൾ വിപണി തകർന്ന് തരിപ്പണമായി.

ഈസ്റ്റർ വിപണി മുന്നിൽ കണ്ട് വളർത്തിയ താറാവുകളാണ് കടുത്തചൂടിൽ രോഗബാധയ്ക്കിരയായത്. കൊറോണ ഭീതിയിൽ ആഘോഷങ്ങൾ വെട്ടിക്കുറച്ചത് വൻ തിരിച്ചടിയായി. സാധാരണ ഈസ്റ്റർ ആഘോഷങ്ങളിൽ തീൻമേശകളിലെ പ്രധാന വിഭവമായ താറാവുകളെ ഒഴിവാക്കുകയാണ് മലയാളികൾ.

ക്രിസ്മസ്, ഈസ്റ്റർ സീസണുകളിൽ ലഭിക്കുന്ന കച്ചവടമാണ് താറാവ് കർഷകരെ പ്രധാനമായും നിലനിറുത്തുന്നത്. ഇത്തവണ ക്രിസ്മസിന് വലിയ മെച്ചം ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഈസ്റ്ററിന് ഒരുമാസം മാത്രം ശേഷിക്കെ കാര്യങ്ങൾ അത്ര അനുകൂലവുമല്ല. ഈസ്റ്റർ വിപണിയും കൂടി കൈവിട്ട് പോയാൽ താറാവ് കർഷകകർ കൂടുതൽ ദുരിതത്തിലാകും. പക്ഷിപ്പനി ഭയന്ന് കുട്ടനാടൻ താറാവുകൾക്കൊപ്പം ആന്ധ്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തുന്ന താറാവുകൾക്കും ഡിമാൻഡ് കുറഞ്ഞു. താറാവ് വിപണി മാത്രമല്ല മുട്ടവിപണിയും നഷ്ടത്തിലാണ്. താറാവുകളുടെ തീറ്റക്ഷാമവും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.

വേനലിലെ വെല്ലുവിളി

വേനൽക്കാലം താറാവുകൾക്കും വെല്ലുവിളിയുടെ കാലമാണ്. ചൂടിലുണ്ടാകുന്ന ബാക്ടീരിയൽ ഇൻഫക്ഷനാണ് താറാവുകൾ ചത്തൊടുങ്ങാൻ കാരണം. ഒരു ദിവസം കുറഞ്ഞത് 30 താറാവിനെ വിറ്റു കൊണ്ടിരുന്ന കടകളിൽ ഇപ്പോൾ ഒന്നിനെയെങ്കിലും വിറ്റാലായെന്ന സ്ഥിതിയാണ്. രോഗം ബാധിച്ച താറാവുകളിൽ നിന്ന് മറ്റുള്ളവയിലേക്ക് രോഗം പകരാതിരിക്കാൻ കർഷകർ അതീവ ജാഗ്രതയാണ് പുലർത്തുന്നത്. താറാവ് കുഞ്ഞുങ്ങൾക്ക് 28 ദിവസം പ്രായമാകുമ്പോൾ എടുക്കേണ്ട വാക്‌സിനുകൾ മാത്രമേ കർഷകർക്ക് സൗജന്യമായി ലഭിക്കുകയുള്ളൂ. മറ്റ് വാക്‌സിനുകൾ പണം മുടക്കി വാങ്ങണം. കടുത്ത ചൂടിനെ തുടർന്ന് പാടശേഖരങ്ങളിൽ താറാവിനെ ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് തീറ്റചെലവ് വർദ്ധിപ്പിക്കുന്നു.

പ്രളയം കഴിഞ്ഞ് മതിയായ ഒരു ആനുകൂല്യവും ലഭിക്കാത്തവരാണ് താറാവ് കർഷകർ.പല കാരണങ്ങളാൽ താറാവുകൾ ചത്ത് വീഴുമ്പോൾ കർഷകർ കനത്ത കടബാദ്ധ്യതയിലേയ്ക്കാണ് വീഴുന്നതെന്ന് താറാവ് കർഷകൻ പരിതപിക്കുന്നു .

താറാവ് (ഒരു കിലോ): 350രൂപ

 തീറ്റവില : 1500 രൂപ(50 കിലോ)