വൈക്കം: പോളശ്ശേരി ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വടക്കുപുറത്ത് കളംപാട്ടിന്റെ കാൽനാട്ടിനുള്ള മരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
ഓടാട്ട് ഒ. കെ. കുമാരന്റെ പുരയിടത്തിൽ നിന്നും വെളിച്ചപ്പാട് വാളിനുകൊത്തി അടയാളപ്പെടുത്തിയ മരം ക്ഷേത്രം ഭാരവാഹികളും ഭക്തജനങ്ങളും ചേർന്ന് നിലം തൊടാതെ മുറിച്ചെടുത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കളംപാട്ട് നടക്കുന്ന ക്ഷേത്രത്തിന്റെ വടക്കേമുറ്റത്ത് തന്ത്രി വടശ്ശേരിമന പരമേശ്വരൻ നമ്പൂതിരിയുടെയും മേൽശാന്തി ആർ. ഗിരീഷിന്റെയും നേതൃത്വത്തിൽ കാൽനാട്ട് ചടങ്ങിന്റെ പൂജ നടത്തി. പ്രസിഡന്റ് കെ. എൻ. രാജേന്ദ്രൻ, സെക്രട്ടറി വി. എം. രാജേഷ്, സുനിൽ ആലവേലിൽ, പി. പി. കൈലാസൻ, കെ. വി. ബാലചന്ദ്രൻ, പി. ആർ. അജയൻ എന്നിവർ നേതൃത്വം നൽകി.
25 ന് വടക്കുപുറത്ത് കളമെഴുത്തും പാട്ടും നടത്തും. രാവിലെ 9.00 ന് ഉച്ചപ്പാട്ടോടുകൂടി കളമെഴുത്ത് തുടങ്ങും. വൈകിട്ട് 5.00 ന് സർവ്വവിധ അലങ്കാരങ്ങളോടു കൂടിയുള്ള കളം ഭക്തജനങ്ങൾക്ക് ദർശനത്തിനായി തുറന്നു കൊടുക്കും. രാത്രി 8.00 ന് കളംപൂജ, തിരി ഉഴിച്ചിൽ, എതിരേൽപ്പ് എന്നീ ചടങ്ങുകൾക്ക് ശേഷം കളംപാട്ട് തുടങ്ങും.