jesna

കോട്ടയം: എരുമേലി മുക്കൂട്ടുതറ കൊല്ലമുള കുന്നത്ത് വീട്ടിൽ ജയിംസിന്റെ മകളും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് ബി.കോം വിദ്യാർത്ഥിനിയുമായ ജസ്ന മരിയ ജയിംസിനെ (20) കാണാതായിട്ട് നാളെ രണ്ടു വർഷം തികയുന്നു. ലോക്കൽ പൊലീസും പിന്നീട് ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുളള സംഘവും അന്വേഷിച്ചെങ്കിലും ദുരൂഹത നീക്കാനായില്ല. കേസ് ഇപ്പോൾ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി മുഹമ്മദ് കബീർ റാവുത്തറുടെ മുന്നിലാണ്. ഇന്ത്യയൊട്ടാകെ അന്വേഷണം തുടരുന്നുവെന്നാണ് അദ്ദേഹം നൽകുന്ന മറുപടി. ബംഗളൂരുവിലും ചെന്നൈയിലും ഗോവയിലും പൂനയിലും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ആ വഴിക്കെല്ലാം പലവട്ടം ക്രൈംബ്രാഞ്ച് സംഘം തെരഞ്ഞിരുന്നു.

2018 മാർച്ച് 22ന് രാവിലെ കൊല്ലമുളയിലെ വീട്ടിൽ നിന്ന് മുക്കൂട്ടുതറയിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് അയൽവാസിയുടെ ഒാട്ടോറിക്ഷയിൽ പോയതായിരുന്നു ജസ്ന. മുക്കൂട്ടുതറ ജംഗ്ഷൻ വരെ ഒാട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഡ്രൈവർ മൊഴി നൽകിയിരുന്നു. മുക്കൂട്ടുതറയിൽ നിന്ന് മുണ്ടക്കയം വഴി എരുമേലിവരെ ജസ്ന ബസിൽ പോയതായി സി.സി ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. വീട്ടിൽ നിന്നു പോകുമ്പോൾ ജസ്ന മൊബൈൽ ഫോൺ എടുക്കാതിരുന്നതാണ് അന്വേഷണത്തിന് തടസമായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട വനമേഖലയിലും ദിവസങ്ങൾ നീണ്ട തെരച്ചിൽ നടത്തിയിരുന്നു.

2018 ജൂൺ രണ്ടിന് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ ജഡം കണ്ടെത്തിയിരുന്നു. കണ്ണട ധരിച്ച പെൺകുട്ടിയായതിനാൽ അന്വേഷണം സംഘം കാഞ്ചിപുരത്തേക്ക് കുതിച്ചെങ്കിലും അത് ജസ്നയുടേതായിരുന്നില്ല. ജസ്നയുടെ ഒരു ബന്ധു നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറ മാന്തിയും പൊലീസ് പരിശോധന നടത്തിയിരുന്നു.

ജസ്നയുടെ ആൺ സുഹൃത്തിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവര ശേഖരണപ്പെട്ടികൾ സ്ഥാപിച്ചു. ഇവിടെ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. ഇതിനിടെ സി.ബി.എെ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ഹൈക്കോടതിയിൽ ഹർജി നൽകിയതോടെയാണ് 2018 നവംബറിൽ കേസ് ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചത്. ജസ്നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി കരുതുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോഴും വിശ്വസിക്കുന്നത്. അപ്പോഴും ജസ്ന എവിടെയെന്ന ചോദ്യം അവശേഷിക്കുകയാണ്.