കോട്ടയം: പ്രളയരഹിത കോട്ടയം എന്ന പദ്ധതിയ്ക്കായി ജില്ലാ കളക്ടറുടെ ഡിസാസ്റ്റർ ഫണ്ടിൽ നിന്നും 12.6 ലക്ഷം രൂപ ചെലവിട്ട് വടവാതൂർ മുതൽ മീനച്ചിലാർ വരെ മീനന്തറയാർ പൂർണ്ണമായും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. മീനന്തറയാറിന്റെ തുടക്കം അമയന്നൂർ ആറാട്ട്കടവിൽ നിന്നാണ്. ആറുമാനൂരിലുള്ള ചൊറിച്ചിതോട്, മുണ്ടിതോട് തുടങ്ങിയ തോടുകൾ മീനന്തറയാറ്റിൽ ചേരുന്നു. മീനച്ചിലാറ്റിൽ നിന്ന് മടയ്ക്കൽ തോട്ടിലൂടെ മീനന്തറയാറ്റിലേക്ക് വെള്ളമെത്തിക്കാനുള്ള ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തിയായി കൊണ്ടിരിക്കുന്നു. ഈ മാസം തന്നെ അവിടെ മോട്ടോർ സ്ഥാപിക്കും. ഇതിന്റെ തുടർച്ചയായിട്ടാണ് അടിഞ്ഞു കൂടിയിരിക്കുന്ന ചെളിയും പുൽക്കാടുകളും നദിയിലേക്ക് വീണ് കിടക്കുന്ന മുളക്കൂട്ടങ്ങളും മരങ്ങളും പായലുമൊക്കെ നീക്കം ചെയ്ത് മീനന്തറയാർ ശുചിയാക്കുന്നത്.
അയർക്കുന്നം മണർകാട് വിജയപുരം പഞ്ചായത്തുകളിലായി 1350 ഏക്കറിൽ തരിശ് നിലകൃഷി വിണ്ടെടുക്കാൻ കഴിഞ്ഞുവെന്നതാണ് മീനന്തറയാറിന്റെ ആദ്യഘട്ട വീണ്ടെടുപ്പിലൂടെ നടന്ന ഏറ്റവും വിജയകരമായ കാര്യം. ഹരിത കേരള മീനച്ചിലാർ മിനന്തറയാർ കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ നടക്കുന്ന പ്രവർത്തനങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും മികച്ച നദീ സംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകയാണ്.
പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ.കെ അനിൽകുമാർ, മേജർ ഇറിഗേഷൻ എക്സി.എൻജിനീയർ രാജേഷ് കെ, അസി.എൻജിനീയർ മെറിൻ ജോസഫ്, സുനിൽ, നളിനാക്ഷൻ, സുധാകരൻ തുടങ്ങിയവർ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ സന്ദർശനം നടത്തി