പൊൻകുന്നം: മഹാമാരിയെ ചെറുക്കാൻ ലോകം ഒറ്റക്കെട്ടായി പൊരുതുമ്പോൾ തങ്ങളെ ഇതൊന്നും ബാധിക്കില്ലെന്ന ഭാവത്തിൽ ചിലരുടെ വിലസൽ. മുക്കിലും മൂലയിലും ഒളിഞ്ഞും തെളിഞ്ഞും ഇത്തരക്കാർ കൂട്ടംകൂടുന്നുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ മഹാഭൂരിപക്ഷവും അനുസരിക്കുമ്പോഴാണ് ചില സാമൂഹ്യവിരുദ്ധർ ഇങ്ങനെ അഴിഞ്ഞാടുന്നത്. പൊലീസ് വാഹനം ദൂരെ കാണുമ്പോഴേ ഇവർ ഓടി മറയും. പൊലീസ് പോയിക്കഴിയുമ്പോൾ വീണ്ടും പുറത്തിറങ്ങും.
കുടുംബക്കാരുമായി സ്വരച്ചേർച്ചയില്ലാത്തവർ, പകൽനേരങ്ങളിൽ വീട്ടിലിരിക്കാത്തവർ, കവലകളിൽ സ്ഥിരം കഴിയുന്നവർ, മദ്യപ സംഘങ്ങൾ, വീട്ടിൽ കയറാതെ കറങ്ങിനടക്കുന്നവർ, സ്വന്തമായി വീടില്ലാത്തവർ ഇങ്ങനെയുള്ളവരാണ് ഇപ്പോഴും കവലകളിൽ വിലസുന്നത്. ലോകത്ത് എന്തു സംഭവിച്ചാലും തങ്ങളെ ബാധിക്കില്ലെന്ന തരത്തിലുള്ള ഇക്കൂട്ടരുടെ നിലപാടിൽ
നാട്ടുകാർക്ക് പ്രതിഷേധമുണ്ട്. പക്ഷേ ആരുടേയും പേരെടുത്ത് പറയാനോ പരാതിപ്പെടാനോ അവർ ഭയക്കുന്നു. ഇത്തരം സാമൂഹികവിരുദ്ധരെ ലോക്ക്ഡൗൺ കഴിയുന്നതുവരെ പുറത്തിറങ്ങാൻ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

വാഹനങ്ങളിൽ കറങ്ങിനടക്കുന്നവർക്കെതിരെ എന്നതുപോലെ കവലകളിലെ സാമൂഹ്യവിരുദ്ധരെ കൂടി നിലയ്ക്കുനിറുത്താൻ പൊലീസിനു കഴിയണം. വാഹനപരിശോധനയടക്കമുള്ള പൊലീസ് നടപടികൾ കാണാൻ കൂട്ടംകൂടി നിൽക്കുന്നവരുണ്ട്.പൊലീസ് കൃത്യമായി അവരുടെ ജോലി ചെയ്യുന്നുണ്ട്.ഇതൊന്നും ആരും നിരീക്ഷിക്കേണ്ട കാര്യമില്ല.

ഡോ.എൻ.ജയരാജ് എം.എൽ.എ