leena-mariya-paul

ബംഗളൂരു: നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി. കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരിയുടെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബംഗളുരുവില്‍ വച്ചാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്. നടി ലീനാ മരിയ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി രവി പൂജാരി സമ്മതിക്കുകയായിരുന്നു.

ലീനയില്‍ നിന്ന് പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് പൂജാരി പറഞ്ഞു. രവി പൂജാരിയെ കേരളത്തിലേക്ക് കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നിലവില്‍ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലാണ് ഇയാൾ. കര്‍ണാടക പോലീസും രവി പൂജാരിയെ ചോദ്യം ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് സെനഗലില്‍ നിന്ന് പൂജാരിയെ ബെംഗളൂരുവില്‍ എത്തിച്ചത്. അപ്രതീക്ഷിതമായി പൂജാരി ഇന്ത്യന്‍ ഏജന്‍സിയുടെ പിടിയിലാവുകയായിരുന്നു. നടി ലീന മരിയ പോള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞത് കര്‍ണാടക പൊലീസിന്റെയും കേന്ദ്ര ഏജന്‍സിയുടെയും നേട്ടമാണ്.