tirupati-temple

തിരുപ്പതി: ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതിക്ഷേത്രത്തിലെ വരുമാനത്തിൽ വൻ വർദ്ധനവ്. തിരുപ്പതി തിരുമല ദേവസ്ഥാനമാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രത്തിന് 2019-2020 സാമ്പത്തിക വര്‍ഷം കാണിക്കയായും മറ്റ് സംഭാവനകളായും ആകെ ലഭിച്ചത് 1,351 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ(2018-19)​ 1,313 കോടിയായിരുന്നു ക്ഷേത്രത്തിലേക്ക് ലഭിച്ചത്. തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് ബോര്‍ഡിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വരുന്ന സാമ്പത്തിക വര്‍ഷം പ്രസാദ വില്‍പനയിലൂടെ 400 കോടിരൂപയാണ് തിരുപ്പതി തിരുമല ദേവസ്ഥാനം പ്രതീക്ഷിക്കുന്നത്. 330 കോടിയാണ് ഇത്തവണ പ്രസാദ വില്‍പ്പനയിലൂടെ ലഭിച്ചത്. മാത്രമല്ല ദര്‍ശന ടിക്കറ്റ് വില്‍പ്പനയിലൂടെ 245 കോടിയും വരുന്ന സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നു. തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 7000 മുറികളും നുറുകണക്കിന് കല്യാണ മണ്ഡപങ്ങളും വിവിധ ഭാഗങ്ങളിലായുണ്ട്.

ഭക്തര്‍ സമര്‍പ്പിക്കുന്ന മുടി വില്‍ക്കുന്നതിലൂടെ 106.75 കോടി സമാഹരിക്കാനും തിരുപ്പതി തിരുമല ദേവസ്ഥാനം ലക്ഷ്യമിടുന്നു. നേര്‍ച്ചയുടെ ഭാഗമായി ഭക്തര്‍ തലമുണ്ഡനം ചെയ്യുന്നത് തിരുപ്പതി ക്ഷേത്രത്തില്‍ പതിവാണ്. ഈ മുടി പിന്നീട് ലേലം ചെയ്ത് വിറ്റഴിക്കുകയാണ് പതിവ്. ഇതിലൂടെ കോടിക്കണക്കിന് രൂപ തിരുമല തിരുപ്പതി ദേവസ്ഥനത്തിന് ലഭിക്കുന്നു. ഓരോ വര്‍ഷവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 10 മില്യണ്‍ ഭക്തജനങ്ങളാണ് ഇവിടെ എത്തുന്നത്. തങ്ങളുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനും മറ്റുമായി ക്ഷേത്രത്തിലെത്തുന്നവര്‍ ഇവിടെവച്ച് തലമുണ്ഡനം ചെയ്യുന്നു.

വരുന്ന സാമ്പത്തിക വര്‍ഷം ഇവയില്‍ നിന്ന് 110 കോടിയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുള്ള മുഴുവന്‍ ജീവനക്കാര്‍ക്കുമായി വിതരണം ചെയ്ത ശമ്പളം ആകെ 1,385.09 കോടി രൂപ വരും. വിവിധ പൊതുമേഖലാ ബാങ്കുകളിലായി തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് 14,000 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഇവയില്‍ നിന്നുള്ള പലിശവരുമാനം 706.01 കോടിയാണ്. അതേസമയം കഴിഞ്ഞവര്‍ഷം സ്ഥിരനിക്ഷേപ പലിശയായി 857.28 കോടിയായിരുന്നു ലഭിച്ചത്.