തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളെ അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ നോർക്കയ്ക്ക് കേരള സർക്കാർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ എല്ലാ വിവരങ്ങളും ശേഖരിച്ച് വരികയാണെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു, ഇവരെ വിമാനമാർഗം തിരികെയെത്തിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഭക്ഷണവും വെള്ളവും ഉടൻ എത്തിക്കും. തിരികെയെത്തിക്കാൻ ആവശ്യമായ ഇടെപടൽ സർക്കാർ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളുടെ വിവരമറിയാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികളുടെ വിവരങ്ങൾ ആരാഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.
ഇറാനിലെ അസലൂരിലാണ് മത്സ്യത്തൊഴിലാളികള്‍ ഉള്ളത്. 23 പേരാണ് പുറത്തിറങ്ങാൻ സാധിക്കാതെ മുറിയിൽ കഴിയുന്നത് . 17 പേരാണ് ഇതിൽ മലയാളികള്‍. പൊഴിയൂർ, വിഴിഞ്ഞം, മരിയനാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. നാല് മാസം മുൻപാണ് മത്സ്യബന്ധന വിസയിൽ ഇവർ ഇറാനിൽ പോയത്.