റോം: മലയാളികൾ ഉൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു. ഇറ്റലിയിലെ പാവിയ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കൊറോണയെ തുടർന്നു ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തത്. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികളില്‍ നാലുപേര്‍ മലയാളികളാണ്.
അഞ്ച് പേര്‍ തമിഴ്‍നാട്ടില്‍ നിന്നും 20 പേര്‍ കര്‍ണാടകത്തില്‍ നിന്നും 25 പേര്‍ തെലങ്കാനയില്‍ നിന്നും രണ്ടുപേര്‍ ഡൽഹിയില്‍ നിന്നുമുള്ളവരാണ്. പാവിയ സര്‍വകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. അദ്ധ്യാപക സ്റ്റാഫുകളിലെ 15 പേര്‍ നിരീക്ഷണത്തിലാണ്. യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് 19 പടരുകയാണ്. 64 രാജ്യങ്ങളിൽ ഇതിനകം കൊറോണ വ്യാപിച്ചു. മരണ സംഖ്യ മൂവായിരത്തിലെത്തി. 85,000ത്തിൽപ്പരം പേർക്ക് രോഗം സ്ഥിരീകരിച്ചു.
വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈന (2870), ദക്ഷിണ കൊറിയ(17), ഇറ്റലി (29), ഇറാൻ (43), ജപ്പാൻ(6), ഫ്രാൻസ്(2), ഹോങ്കോംഗ്(2), അമേരിക്ക(1), തായ്‌വാൻ(1), ആസ്ട്രേലിയ (1), ഫിലിപ്പൈൻസ് (1) എന്നീ രാജ്യങ്ങളിലാണ് കോറോണ മരണം റിപ്പോർട്ട് ചെയ്തത്. ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ആറ് പേർ കൊറോണ ബാധിച്ച് മരിച്ചു. ചൈനയിൽ മരണനിരക്ക് കുറഞ്ഞുവരികയാണെങ്കിലും ദക്ഷിണകൊറിയയിലും ഇറ്റലിയിലും ഇറാനിലും സ്ഥിതി ആശങ്കാജനകമാണ്. ഈ രാജ്യങ്ങളിൽ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്.