kerala-police

കാസർഗോഡ്: ഭരണകക്ഷിയുടെ എം.എൽ.എ ആയ എം.രാജഗോപാലനോട് ഹൊസ്ദുർഗ് എസ്.ഐ അപമര്യാദയായി പെരുമാറിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു കോളേജിന് മുന്നിലാണ് സംഭവം. പരാതിയൊന്നും തന്നോട് പറയണ്ടെന്ന് എം.എൽ.എയോട് എസ്.ഐ പറഞ്ഞെന്നാണ് ആരോപണം.

സംഭവം ഇങ്ങനെ-

കോളേജിൽ എസ്.എഫ്.ഐ.യുടെ ആദ്യകാലനേതാക്കളുടെ സംഗമത്തിൽ പങ്കെടുത്ത് നേതാക്കളും പ്രവർത്തകരും പുറത്തിറങ്ങവെ, കർണാടക രജിസ്‌ട്രേഷനുള്ള കാർ അതിവേഗത്തിൽ വന്ന് കോളേജിനുപുറത്ത് നിർത്തിയിട്ട കാറുകളിൽ ഇടിച്ചു. ഒന്നിനുപിറകെ ഒന്നായി അഞ്ചുകാറുകളും ഒന്നിലേറെ സ്‌കൂട്ടറുകളും ഇടിച്ചുതെറിപ്പിച്ചു. ആളുകൾ കൂടി, വലിയ ബഹളവുമായി.

സംഭവമറിഞ്ഞ് എസ്.ഐ.യുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് പൊലീസുകാർ റോഡിലിറങ്ങി ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലേർപ്പെട്ടു. എന്നാൽ ഈ സമയം എസ്.ഐ ജീപ്പിൽ തന്നെയിരിക്കുകയായിരുന്നു. എന്നാൽ കർണാടകക്കാരനെ സംഭവത്തിന്റെ ഗൗരവം പറഞ്ഞുമനസിലാക്കാൻ താൻ പറഞ്ഞപ്പോൾ എസ്.ഐ കേട്ടഭാവം നടിച്ചില്ലെന്ന് എം.എൽ.എ പറഞ്ഞു. വീണ്ടും ആവശ്യപ്പെട്ടപ്പോഴും അനക്കമുണ്ടായില്ല. കുറച്ചുകൂടി സ്വരം കടുപ്പിച്ച് പറഞ്ഞപ്പോൾ 'അതിനൊക്കെ അവിടെ പോലീസുകാരുണ്ട്, അവരോട് പറഞ്ഞാൽ മതി'യെന്നായിരുന്നു എസ്.ഐ.യുടെ മറുപടിയത്രേ.

ഇതിൽ ക്ഷുഭിതരായി സി.പി.എം. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയംഗം എ.വി.സഞ്ജയനുൾപ്പെടെയുള്ളവർ രംഗത്തെത്തി. അപ്പോൾ തനിക്ക് എം.എൽ.എ.യെ അറിയില്ലെന്നായി എസ്.ഐ. പ്രവർത്തകർ കൂടുതൽ പ്രകോപിതരായപ്പോൾ എം.എൽ.എ. ഇടപെട്ട് പ്രശ്‌നമൊഴിവാക്കുകയായിരുന്നു. എന്നാൽ, തനിക്ക് എം.എൽ.എ.യെ മനസിലായില്ലെന്നും അതിനാലാണ് നിങ്ങളാരാണെന്ന് ചോദിച്ചതെന്നും ഹൊസ്ദുർഗ് എസ്.ഐ. എൻ.പി.രാഘവൻ വ്യക്തമാക്കി.