kaumudy-news-headlines

1. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്നാഥ് ബെഹ്റയെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റില്ല. പ്രതിപക്ഷത്തിന്റെ ആഗ്രഹം നടക്കില്ല. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ ഇത്രയും മോശമായി ചിത്രീകരിക്കണോ എന്ന് പ്രതിപക്ഷത്തിനോട് മുഖ്യമന്ത്രിയുടെ ചോദ്യം. പൊലീസ് മേധാവിയെ പ്രതിപക്ഷം അപമാനിക്കുന്നു എന്നും മുഖ്യമന്ത്രി.


2. സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നത് ലവസ്തുത എന്ന് മുഖ്യമന്ത്രി. റിപ്പോര്‍ട്ട് ചോര്‍ന്നത് ഗുരുതരമാണ്. ഇത് നല്ല കീഴ്വഴക്കം അല്ല. എസ്.എ.പി ക്യാമ്പില്‍ നിന്ന് വെടിയുണ്ടകള്‍ നഷ്ടമായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന പ്രതിപക്ഷ ആവശ്യത്തെ മുഖ്യമന്ത്രി തള്ളി. സംഭവം മറ്റ് ഏജന്‍സികള്‍ അന്വേഷിക്കേണ്ട കാര്യമില്ല. തോക്കുകള്‍ നഷ്ടപ്പെട്ടിട്ടില്ല. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുക ആണ്. തോക്കുകളുടെ കണക്കുകളും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. മറ്റ് കാര്യങ്ങള്‍ പി.എ.സി പരിശോധിക്കും. മന്ത്രി കടകംപള്ളിയുടെ ഗണ്‍മാന് എതിരെ അന്വേഷണം പുരോഗമിക്കുക ആണ് എന്നും മറ്റ് ക്യാമ്പുകളില്‍ നിന്ന് വെടിയുണ്ട നഷ്ടമായ സംഭവത്തില്‍ സമഗ്ര അന്വേഷണം എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
3. സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സഭ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ടി തോമസ് എം.എല്‍.എ ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ട് മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമം. പൊലീസ് ആസ്ഥാനത്ത് നടക്കുന്നത് ഗുരുതരമായ അഴിമതി ആണെന്നും പ്രതിപക്ഷ ആരോപണം. ഡി.ജി.പി ലോക്നാഥ് ബെഹ്റയെ പുറത്താക്കണം എന്നും പ്രതിപക്ഷം പറഞ്ഞു. ലോക്നാഥ് ബെഹ്റയെ പുറത്താക്കിയില്ല എങ്കില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് കരുതേണ്ടി വരുമെന്നും പി.ടി തോമസ് എം.എല്‍.എ. ലോക്നാഥ് ബെഹ്റയെ മാറ്റി നിറുത്തി സി.ബി.ഐ അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാവണം. ലാവ്ലിന്‍ കേസില്‍ ഡല്‍ഹി രാജധാനിയിലേക്ക് ബെഹ്റ പാലത്തിലൂടെ ആണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നത് എന്ന് ആക്ഷേപം. ആ പാലം തകര്‍ന്നാല്‍ മുഖ്യമന്ത്രി അഗാധ ഗര്‍ത്തത്തിലേക്ക് പോകുമെന്നും പി.ടി തോമസ് എം.എല്‍.എ പറഞ്ഞു
4. നിര്‍ഭയ കേസില്‍ പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി വീണ്ടും പരിഗണിക്കമെന്ന ആവശ്യമാണ് കോടതി തള്ളിയത്. പ്രതികളെ തൂക്കിലേറ്റാന്‍ നാളെ മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ആണ് ഉത്തരവ്. കേസിലെ മറ്റ് മൂന്ന് കുറ്റവാളികളുടെയും തിരുത്തല്‍ ഹര്‍ജിയും ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. നാല് പ്രതികളുടെയും തിരുത്തല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ കേസില്‍ വധശിക്ഷ ഉടന്‍ ഉണ്ടാകാനും സാധ്യയുണ്ട്. ഹര്‍ജി നല്‍കി പ്രതികള്‍ വധശിക്ഷ നീട്ടിക്കൊണ്ട് പോകുക ആയിരുന്നു. പവന്‍ഗുപ്ത ഇന്ന് ദയാഹര്‍ജി നല്‍കാനും സാധ്യതയുണ്ട്. അതേ സമയം വധശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പവന്‍ ഗുപ്തയും അക്ഷയ് ഠാക്കൂറും നല്‍കിയ ഹര്‍ജി പാട്യാല ഹൗസ്‌കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയും ദയാഹര്‍ജിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം
5. പെരിയ ഇരട്ടക്കൊല കേസ് ഡയറിയും മറ്റ് രേഖകളും സി.ബി.ഐയ്ക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ കിട്ടിയിട്ടില്ലെന്ന് സി.ബി.ഐ. ആവര്‍ത്തിച്ചിട്ടും രേഖകള്‍ കൈമാറുന്നില്ല എന്ന് എറണാകുളം സി.ജെ.എം കോടതിയില്‍ സി.ബി.ഐയുടെ സത്യവാങ്മൂലം. രേഖകള്‍ കിട്ടാത്തത് അന്വേഷണത്തിന് തടസമെന്നും സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാത്തതിന് എതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജികളില്‍ ആണ് സത്യവാങ്മൂലം.
6. അപ്പീല്‍ വരുന്നത് വരെ അന്വേഷണം ഏറ്റെടുക്കില്ല എന്നായിരുന്നു സി.ബി.ഐ അറിയിച്ചിരുന്നത്. അപ്പീല്‍ പരിഗണിക്കുന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് വിധി പറയാന്‍ മാറ്റിയിരിക്കുക ആണ്. കഴിഞ്ഞ ഒകേ്ടാബറില്‍ ആണ് കേസ് ഹൈക്കോടതി സി.ബി.ഐയ്ക്ക് കൈമാറിയത്. അതേസമയം, രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറാത്തത് പ്രതികളെ സംരക്ഷിക്കാന്‍ എന്ന് കൃപേഷിന്റെ അച്ഛന്‍. കേസ് ഡയറി കൈമാറാത്തതില്‍ സംശയമുണ്ട്. സര്‍ക്കാര്‍ സംരക്ഷിക്കുന്നത് ആരെയെന്ന് തുറന്ന് പറയമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍.
7. സിറിയക്ക് നേരെ തുര്‍ക്കി നടത്തിയ വ്യോമാ ആക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സിറിയയിലെ ഇദ്ലിബിനു നേരെയായിരുന്നു തുര്‍ക്കിയുടെ ഡ്രോണ്‍ ആക്രമണം. ജബല്‍ അല്‍ സൈവിയ മേഖലയിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സിറിയ നടത്തിയ വ്യോമാക്രമണത്തില്‍ 34 തുര്‍ക്കി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുര്‍ക്കിയുടെ ആക്രമണം. തുര്‍ക്കി സൈന്യത്തിന്റെ പിന്തുണയോടെ സിറിയയിലെ ഇദ്ലിബ് മേഖല വിമതര്‍ കയ്യടക്കിയിരുന്നു. ഇത് തിരിച്ചു പിടിക്കാനാണ് സിറിയയുടെ ശ്രമം. സിറിയക്ക് റഷ്യയുടെ പിന്തുണയുമുണ്ട്. തുര്‍ക്കി സൈനിക കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങണം എന്ന് തുര്‍ക്കി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ ആക്രമണം നേരിടേണ്ടിവരുമെന്ന് തുര്‍ക്കി മുന്നറിയിപ്പും നല്‍കിയിരുന്നു.
8. കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3,001 ആയി. 67 രാജ്യങ്ങളില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു. 88,371 പേരിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സ്‌കോട്ട്ലന്റില്‍ ആദ്യ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സില്‍ 30 പേരില്‍ കൂടി വൈറസ് ബാധ കണ്ടെത്തി. സ്‌പെയിനില്‍ പുതിയതായി 26 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തായ്ലന്റിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറ്റലി എന്നീ രാജ്യങ്ങളിലും സ്ഥിതി സങ്കീര്‍ണമാണ്. സ്ഥിതിഗതികള്‍ ശാന്തം ആകുന്നുണ്ടെങ്കിലും ചൈനയിലും കോവിഡ് 19 ഭീതി ഒഴിഞ്ഞിട്ടില്ല.