komaram

തൃശൂർ: വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ഷേത്രകോമരത്തിനെതിരെ പരാതി. മണലൂരിൽ ബുധനാഴ്ച ജീവനൊടുക്കിയ യുവതിയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രച്ചടങ്ങിനിടെ കോമരം കൽപന പുറപ്പെടുവിച്ചെന്നും ഇതുണ്ടാക്കിയ മാനഹാനിയാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് പരാതിയിൽ പറയുന്നു.

ഇരുന്നൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ യുവതി ദേവിക്കു മുൻപിൽ മാപ്പു പറയണമെന്നായിരുന്നു കോമരത്തിന്റെ കൽപന. ഇതേ നാട്ടുകാരനായ യുവാവാണ് കോമരം തുള്ളിയത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഇയാളുടെ സുഹൃത്തിന്റെ സ്വാധീനത്താലാണു കോമരം ഇങ്ങനെ പറഞ്ഞതെന്നും അയാൾക്കെതിരെയും നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

ഇരിങ്ങാലക്കുട ഡിവൈഎസ്‌പിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്തകർ ഇന്നലെ യുവതിയുടെ വീട് സന്ദർശിക്കുകയും കോമരം തുള്ളിയ ആൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. സംഭവത്തിൽ നാട്ടുകാരിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിത്തുടങ്ങി.