തൃശൂർ: തൃശൂർ പൂരവിളംബരത്തിനായി തെക്കേഗോപുര വാതിൽ തുറന്ന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഇക്കൊല്ലവും എത്തും. തെച്ചിക്കോട്ട്‌കാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നതിനുള്ള വിലക്ക് നീക്കാൻ നാട്ടാന നിരീക്ഷണ സമിതി യോഗം തീരുമാനിച്ചു. ആഴ്ചയിൽ രണ്ട് ദിവസം എഴുന്നെള്ളിക്കാനാണ് തീരുമാനം. തൃശൂർ, പാലക്കാട് ജില്ലകളിൽ കർശന വ്യവസ്ഥകളോടെ ആഴ്ചയിൽ രണ്ട് ദിവസം എഴുന്നള്ളിക്കാം.
എഴുന്നെള്ളിക്കുന്ന ദിവസങ്ങളിൽ മുഴുവൻ സമയം എലിഫെൻറ് സ്ക്വാഡും വിദഗ്ദ്ധ ഡോക്ടർമാരുടെ പരിശോധനയും ഉണ്ടാവണം. ആവശ്യമായ വിശ്രമവും ചികിത്സയും തുടരണമെന്നും വ്യവസ്ഥയിലുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗുരുവായൂരിൽ ഗൃഹപ്രവേശത്തിനെത്തിച്ച ആന പടക്കം പൊട്ടിക്കുന്ന ശബ്ദംകേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്നാണ് രാമചന്ദ്രന് വിലക്ക് വന്നത്.
പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് തൃശൂർ പൂരത്തിന്റെ വിളംബരമായ തെക്കേഗോപുരവാതിൽ തുറക്കുന്ന ചടങ്ങിന് ഒരു മണിക്കൂർ നേരത്തേക്ക് നിബന്ധനകളോടെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചിരുന്നു. വർഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളംബരം ചെയ്യുന്നത് തെച്ചിക്കോട്ട്കാവ് രാമചന്ദ്രനാണ്.