തിരുവനന്തപുരം: തീർത്ഥപാദ മണ്ഡപത്തിനോടനുബന്ധിച്ചുള്ള 65 സെന്റ് സ്ഥലം ഏറ്റെടുത്ത സർക്കാർ നടപടിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. ഇന്നലെ ശിവഗിരി മഠം, ഇന്ന് തീർത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലയ്ക്കാണ് സർക്കാരിന്റെ നീക്കമെന്ന് സംശയമുണ്ടെന്നും കുമ്മനം പറഞ്ഞു. പദ്മനാഭ സ്വാമിക്ഷേത്രം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
കൈയൂക്കിന്റെ ബലത്തിൽ ഒരു തീർത്ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സർക്കാർ ചെയ്തത്. മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് ഇതിനെ ബി.ജെ.പി കാണുന്നത്.. ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിത്. ചട്ടമ്പിസ്വാമിയുടെ ഈ ക്ഷേത്രത്തിൽആരാധന നടത്തുക എന്നത് ജന്മാവകാശമാണ്. ഏറെക്കാലമായി അത് നിർവഹിച്ചു വരികയാണ്. രണ്ട് പട്ടിക കഷണങ്ങൾ ഉപയോഗിച്ച് സർക്കാർ അത് അടച്ചു പുട്ടുന്നത് ശരിയല്ലെന്നും തീർത്ഥപാദ മണ്ഡപം സന്ദർശിച്ച കുമ്മനം രാജശേഖരൻ പറഞ്ഞു.
അതേസമയം കയ്യേറ്റം ഒഴിപ്പിക്കുകമാത്രമാണ് ഉണ്ടായതെന്നും സ്മാരകം സംരക്ഷിക്കുമെന്നുമാണ് സർക്കാർ വിശദീകരണം..
വിഷയത്തെ ബി.ജെ.പി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിദ്യാധിരാജ സഭ ആവശ്യപ്പെട്ടാൽ ചട്ടമ്പിസ്വാമികളുടെ സ്മാരകം വിട്ടുനൽകുമെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള വിദ്യാധിരാജ സഭയുടെ 65 സെന്റ് സ്ഥലമാണ് റവന്യുവകുപ്പ് ഏറ്റെടുത്തിരിക്കുന്നത്. തീര്‍ത്ഥപാദമണ്ഡപത്തിൽ പുതിയ സാംസ്‌കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം 10ന് നടത്താനിരിക്കെയാണ് റവന്യു വകുപ്പിന്റെ നടപടി. നേരത്തെ ഈ സ്ഥലത്തിന് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു.