കാബൂൾ: വെടിനിറുത്തൽ ഇല്ലെന്ന താലിബാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിൽ നടന്ന സ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിലെ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബാൾ മത്സരത്തിനിടെയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അമേരിക്കയും താലിബാനും തമ്മിൽ ഒപ്പുവച്ച സമാധാന കരാറിൽ നിന്ന് പിൻമാറുന്നതായി താലിബാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഫോടനം. അഫ്‌ഗാനിലെ വെടിനിർത്തലിൽ നിന്നും തങ്ങൾ പിന്മാറുകയാണെന്നും ഭരണകൂടത്തിനെതിരെ നടത്തിയിരുന്ന പോരാട്ടം തുടരുമെന്നുമാണ് താലിബാൻ വക്താവായ സബീഹുല്ല മുജാഹിദ് അറിയിച്ചത്. വിദേശ സൈനികരെ തങ്ങൾ ആക്രമിക്കില്ലെന്നും താലിബാൻ അറിയിച്ചിട്ടുണ്ട്. തടവിലിരിക്കുന്ന തങ്ങളുടെ ആൾക്കാരെ മോചിപ്പിക്കാതെ ഈ വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്കില്ലെന്നും താലിബാൻ വ്യക്തമാക്കി.