modi-twitter

ന്യൂഡൽഹി: ഏതാനും മിനിട്ടുകൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കുറിച്ച് സൂചന നൽകി രംഗത്ത് വന്നത്. തന്റെ ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലു യൂട്യൂബിലും ഉളള അക്കൗണ്ടുകൾ ഉപേക്ഷിക്കുന്ന കാര്യം താൻ ആലോചിക്കുകയാണെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തതത്.

ഈ ഞാറാഴ്ചയോടെ ഇക്കാര്യം ചെയ്യാൻ ഉദ്ദേശിക്കുകയാണെന്നും മോദി പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വഴിയേ പറയുന്നതാണെന്നും പ്രധാനമന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. ഈ ട്വീറ്റിന് പിന്നിലെ കാരണത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

എന്നാൽ പ്രധാനമന്ത്രിയുടെ ഈ സന്ദേശം വന്നതോടെ, തങ്ങളുടെ പ്രധാനമന്ത്രിക്കായി സോഷ്യൽ മീഡിയ, മുറവിളി കൂട്ടുകയാണ്. 'നോ സർ' എന്ന ഹാഷ്ടാഗോട് കൂടിയാണ് പ്രധാനമന്ത്രിക്കായി ഇവർ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങളുമായി എത്തിയിരിക്കുന്നത്. എണ്ണമില്ലാത്ത ട്വിറ്ററാറ്റികളാണ് മോദിയുടെ ട്വീറ്റിന് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അദ്ദേഹത്തിന്റെ അനുകൂലികളിൽ ഒരാൾ എഴുതുന്നു. 'എന്തിനാണ് സർ? താങ്കളുമായി ബന്ധപ്പെടാനുള്ള ഏക മാർഗമാണ് ഇത്. ഇപ്പോഴത്തെ അവസ്ഥയിൽ അങ്ങ് വേദനിക്കുന്നുണ്ട് എന്ന് ഞങ്ങൾക്ക് അറിയാം, പക്ഷെ ഇതൊരിക്കലും ചെയ്യരുത്. ഈ ഘട്ടം കടന്നുപോകുമെന്ന് ഞങ്ങൾക്കെല്ലാം അറിയാം. അങ്ങ് ഞങ്ങളെ പിന്തുണയ്ക്കുന്ന ആളാണ്.' ട്വീറ്റ് പറയുന്നു.

'അങ്ങയിൽ നിന്നുമാണ് ഞങ്ങൾ കരുത്ത് നേടിയത്. അങ്ങയാണ് ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനം.' മോദിയുടെ പുതിയ തീരുമാനത്തിന് പിന്നിൽ പൗരത്വ നിയമ ഭേദഗതി പ്രതിഷേധമാണെന്ന സൂചനയാണ് ഈ ട്വീറ്റ് നൽകുന്നത്. ഡൽഹി കലാപവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. ഇന്ന് ലോക്സഭയിൽ ഡൽഹി കലാപത്തെ തുടർന്നുണ്ടായ തർക്കം കയ്യാങ്കളിയിലേക്ക് നീണ്ടിരുന്നു.