പരമാധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രം
ന്യൂഡൽഹി:പൗരത്വ നിയമ ഭേദഗതിക്കെതിരായ കേസിൽ കക്ഷി ചേരാൻ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സുപ്രീംകോടതിയിൽ അപേക്ഷ നൽകിയതിനെതിരെ ഇന്ത്യ രൂക്ഷമായി പ്രതികരിച്ചു..
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാൻ ഒരു വിദേശ കക്ഷിക്ക് യാതൊരു അവകാശവും ഇല്ലെന്നും വിദേശമന്ത്രാലയം വ്യക്തമാക്കി.
മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ലോകത്തെ ഉന്നത സമിതിയുടെ അസാധാരണമായ ഇടപെടലിനെതിരെ മുൻ നയതന്ത്രജ്ഞർ ഉൾപ്പെടെ രംഗത്തു വന്നിട്ടുമുണ്ട്.
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ആ നിയമത്തിന് ഇന്ത്യൻ ഭരണഘടനയുടെ അംഗീകാരമുണ്ട്. ഭരണഘടനാ മൂല്യങ്ങളെല്ലാം പാലിക്കുന്ന നിയമമാണ് അത്. ഇന്ത്യാ വിഭജനം എന്ന ദുരന്തം സൃഷ്‌ടിച്ച മനുഷ്യാവകാശ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഇന്ത്യയുടെ ദീർഘകാല ദേശീയ പ്രതിബദ്ധത അതിൽ പ്രതിഫലിക്കുന്നുണ്ട്. നിയമനിർമ്മാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയവുമാണിത്. ഇന്ത്യയുടെ പരാമാധികാരത്തിൽ പുറമേ നിന്നുളളവർക്ക് ഇടപെടാൻ അധികാരമില്ല.- വിദേശ മന്ത്രാലയം പ്രസ്‌താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ നിയമപരമായ നിലപാട് സുപ്രീംകോടതി ശരിവയ്‌ക്കുമെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
വിരമിച്ച ഐ. എഫ്. എസ്. ഉദ്യോഗസ്ഥൻ ദേബ് മുഖർജിയാണ് പൗരത്വനിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്‌തത്. ആ കേസിൽ കക്ഷിചേരാനാണ് യു. എൻ മനുഷ്യാവകാശ കമ്മിഷണർ മിഷേൽ ബാഷ്ലെറ്റ് അപേക്ഷ നൽകിയത്. സ്വിറ്റ്‌സർലന്റിലെ ജനീവയിലുള്ള യു. എൻ മനുഷ്യാവകാശ കമ്മിഷണറുടെ ഓഫീസാണ് ഇക്കാര്യം ജനീവയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയത്തെ തിങ്കളാഴ്‌ച അറിയിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിലൂടെ ചില മതങ്ങൾക്കും കുടിയേറ്റക്കാർക്കും ആനുകൂല്യം ലഭിക്കുമ്പോൾ ചില മതങ്ങളിലെ കുടിയേറ്റക്കാരെ അപകടാവസ്ഥയിലാക്കിയെന്ന് അപേക്ഷയിൽ പറയുന്നു.
ഇന്ത്യയുടെ പൗരത്വ നിയമത്തെയും പൗരത്വ രജിസ്റ്ററിനെയും പറ്റി ബാഷ്‌ലെറ്റ് കഴിഞ്ഞ മാസങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും ഇന്ത്യയിലെ മുസ്ലിങ്ങളെ രാജ്യമില്ലാത്ത ജനതയാക്കി മാറ്റുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ആരോപിച്ചിരുന്നു. ഡൽഹി കലാപത്തെയും ഗുട്ടെറസ് അപലപിച്ചിരുന്നു.
''ഇന്ത്യയുടെ നയതന്ത്ര ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്ത ഇടപെടലാണ് യു. എൻ സമിതി നടത്തിയിരിക്കുന്നത്. യു.എൻ മനുഷ്യാവകാശ കമ്മിഷണർ ഇന്ത്യൻ സുപ്രീംകോടതിയെ സമീപിക്കുന്നത് ആദ്യമാണ്.''
- നട്‌വർ സിംഗ്
മുൻ നയതന്ത്രജ്ഞനും മുൻ വിദേശകാര്യമന്ത്രിയും
''യു.എൻ ഒരു അന്താരാഷ്‌ട്ര സമിതിയാണ്. ഇന്ത്യൻ സുപ്രീംകോടതിയെ സമീപിക്കാൻ അവർക്ക് അധികാരമില്ല''
--ചിന്മയ ഗരേഖാൻ
യു. എന്നിലെ മുൻ ഇന്ത്യൻ സ്ഥിരം പ്രതിനിധി