covid

ന്യൂഡൽഹി: കൊറോണ രോഗബാധ(കോവിഡ് 19) നേരിടാനായി കേന്ദ്ര സർക്കാർ മുന്നൊരുക്കങ്ങൾ നടത്തുന്നതിനിടെ ഒരാൾക്കുകൂടി രോഗം സ്ഥിരീകരിച്ചു. ജയ്‌പൂരിൽ എത്തിയ ഒരു ഇറ്റാലിയൻ പൗരനിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിനോദസഞ്ചാരിയായി രാജ്യത്തേക്ക് എത്തിയ 69 വയസുകാരനായ ഇയാൾ ഏതാനും ദിവസമായി ജയ്‌പ്പൂരിൽ നിരീക്ഷണത്തിലായിരുന്നു. ഇയാൾക്കുമേൽ നടത്തിയ മൂന്നാമത്തെ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ കൊറോണ രോഗബാധിതരുടെ എണ്ണം നിലവിൽ മൂന്നായി ഉയർന്നിരിക്കുകയാണ്.

കൊറോണ ബാധ തടയാനായി കരുതൽ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനായി സേന വിഭാഗങ്ങൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയ പശ്ചാത്തലത്തിലാണ് ഒരാൾക്ക് കൂടി രോഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം രണ്ടുപേർക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിലും തെലങ്കാനയിലുമുള്ള രണ്ടുപേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

രോഗബാധകൾ കണ്ടെത്തിയതിനെ തുടർന്ന് ഇതിനെ നേരിടാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് രാജ്യത്തിന്റെ മൂന്ന് സേനാ വിഭാഗങ്ങൾക്കും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ 2500 പേരെയെങ്കിലും കരുതലായി പാർപ്പിക്കാനുള്ള സൗകര്യം ഒരുക്കാനാണ് കേന്ദ്രം സേനാ വിഭാഗങ്ങങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം ഇന്ത്യൻ നാവിക സേന ഇറ്റലിയിൽ നടത്താനിരുന്ന ഒരു സൈനിക അഭ്യാസം റദ്ദാക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.