crime

വെഞ്ഞാറമൂട്: ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയകേസിൽ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ ഉജ്ജിതം. നാട്ടിൽ സ്ഥിരം പ്രശ്നക്കാരനായ ഇയാളെ കണ്ടുപിടിക്കാനായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പ്രതി കർണ്ണാടകയിൽ ജോലി ചെയ്തിരുന്നതിനാൽ അവിടേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കില്ല. പ്രതിയുടെ കെെവശം പണമില്ലാത്തതിനാൽ കൂടുതൽ ദൂരം പോയിരിക്കാൻ സാദ്ധ്യതയില്ലെന്നും പൊലീസ് പറയുന്നു. ആ​റ്റിങ്ങൾ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സി.ഐ.യും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട സിനിയുടെ പോസ്​റ്റ്‌മോർട്ടം ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് കോളനിയിൽ സിനിയെ (32) ഭർത്താവായ കുട്ടൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിവരം പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച മുതൽ സിനിയെ കാണാനില്ലാത്തിൽ സംശയം തോന്നിയ സിനിയുടെ ഇളയമ്മയുടെ മകൻ രാജേഷ് ഇന്നലെ നടത്തിയ പരിശോധനയിലാണ് വീടിന് സമീപം കക്കൂസിന് എടുത്തിട്ടിരുന്ന കുഴിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം പുറത്തെടുത്തു. മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നാണ് നിഗമനം. തലയോട്ടി തകർന്ന നിലയിലായിരുന്നു.

ഭർത്താവ് കുട്ടൻ ശാരീരികമായി ഉപദ്രവിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി സിനി മക്കളായ അനന്തു (13) ആനന്ദ് (16) എന്നിവർക്കൊപ്പം സമീപത്തുള്ള അമ്മയുടെ വീട്ടിലാണ് താമസം. ഇടയ്ക്ക് വാലികുന്നത്തെ വീട്ടിലേക്ക് വരും. ഞായറാഴ്ച സിനിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബന്ധുവീട്ടിൽ പോയെന്നാണ് കുട്ടൻ മക്കളോടും സിനിയുടെ അച്ഛൻ ചെല്ലപ്പനോടും പറഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ, താൻ കർണാടകയിലേക്ക് പോകുന്നതായി കുട്ടൻ ബന്ധുക്കളെ അറിയിച്ചു. ഇതിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാവിലെ രാജേഷ് വാലിക്കോണത്തെ വീട്ടിലെത്തിയപ്പോൾ കുട്ടൻ ഉണ്ടായിരുന്നില്ല. കക്കൂസിനായി എടുത്തിട്ട കുഴി മണ്ണിട്ടു മൂടിയതായി കണ്ടു. മണ്ണ് നീക്കിയപ്പോൾ ഒരു കൈ പുറത്ത് കണ്ടു. ഉടൻ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീകണ്ഠനെ വിവരമറിയിച്ചു. ഇദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്.

പരീക്ഷയ്ക്ക് പോകുന്ന തിരക്കിലായിരുന്നു മകൻ അനന്തു. സ്കൂളിലേക്ക് പോകുന്നതിന് മുമ്പും അവൻ അമ്മയെ അന്വേഷിച്ചു പക്ഷേ, എങ്ങും കണ്ടില്ല തൊട്ടടുത്ത കക്കൂസ് കുഴിയിൽ അമ്മ മരിച്ച് കിടക്കുന്നതറിയാതെ അവൻ പരീക്ഷ എഴുതി. തേമ്പാമ്മൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർത്ഥിയാണ് അനന്തു. വീട്ടിലെ ബഹളവും വഴക്കും കാരണം മിക്ക ദിവസങ്ങളിലും അനന്തുവും ആനന്ദും ബന്ധു വീട്ടിലാണ് താമസം. ശനിയാഴ്ച രാത്രി അച്ഛൻ, അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഇരുവരെയും കുട്ടൻ വിരട്ടിയോടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ തിരക്കിയെങ്കിലും കണ്ടില്ല. അമ്മ ബന്ധുവീട്ടിൽ പോയതാണെന്ന് കുട്ടൻ മക്കളോട് പറഞ്ഞത്. ഇത് വിശ്വസിക്കാത്ത മക്കൾ അയൽവാസികളോട് അമ്മയെ കാണാനില്ലെന്ന് പറഞ്ഞു. തുടർന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചോറും, കറികളും അടുക്കളയിൽ തയ്യാറാക്കി വയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ചയും അമ്മയെ കാണാതിരുന്നതിനാൽ അനന്തു ഇംഗ്ളീഷ് പരീക്ഷയെഴുതിയില്ല.

ഇനിയില്ല ആ കാത്തിരിപ്പ്..

ഒാർമ്മ വച്ച നാൾ മുതൽ മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്ന അച്ഛനെ കണ്ടാണ് അവർ വളർന്നത്. മിക്ക ദിവസങ്ങളിലും കുട്ടൻ സിനിയെ മർദ്ദിക്കുമായിരുന്നു. ഇത് തടയാൻ ശ്രമിക്കുമ്പോൾ ഇരുവരേയും കുട്ടൻ അടിച്ചോടിക്കുമായിരുന്നു. അയൽവീടുകളിലും ബന്ധുവീടുകളിലും ആയിരുന്നു ഇവർ താമസിച്ചിരുന്നത്. പതിവായി മർദ്ദനമേറ്റിരുന്ന സിനി മക്കൾ തിരിച്ചെത്തുമ്പോഴേക്കും ആഹാരമുണ്ടാക്കി അവർക്കായി കാത്തിരിക്കുമായിരുന്നു. ഇനി ആ കാത്തിരിപ്പില്ല. അമ്മയും അച്ഛനും ഉള്ളപ്പോൾപ്പോലും മൂന്നുനേരം ഭക്ഷണം കിട്ടിയ ദിവസങ്ങളോ സ്വൈരമായി അന്തിയുറങ്ങിയ രാത്രികളോ ഇവർക്കുണ്ടായിരുന്നില്ല.

സഹികെട്ട് ആസിഡ് ഒഴിച്ചു

സിനിയെ ഭർത്താവ് കുട്ടൻ പത്തു വർഷം മുമ്പ് കഴുത്തിനു വെട്ടി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആ കേസിൽ​ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 2004ൽ സിനിയുടെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചതിന് ഏഴുവർഷത്തോളമാണ് ജയിലിൽ കിടന്നത്. ജയിലിൽ നിന്നിറങ്ങിയശേഷം ഇവർ വീണ്ടും ഒരുമിച്ച് താമസിച്ചെങ്കിലും കലഹം പതിവായിരുന്നതായി നാട്ടുകാർ പറഞ്ഞു. മർദ്ദനത്തിൽ സിനി എത്ര നിലവിളിച്ചാലും അലിവ് തോന്നാത്ത മനസ്സായിരുന്നു കുട്ടന്റേത്. തൊട്ടടുത്ത താമസക്കാരൻ ശല്യം സഹിക്ക വയ്യാതെ ഒരിക്കൽ കുട്ടന്റെ ദേഹത്ത് ആസിഡ് ഒഴിച്ചിരുന്നു.

ശനിയാഴ്ച അതിക്രൂരമായ മർദ്ദനത്തിലാണ് സിനി കൊല്ലപ്പെട്ടത്. നെ​റ്റിയിൽ ഇരുമ്പ് കമ്പി കൊണ്ടോ ചുറ്റിക കൊണ്ടോ ഉള്ള വലിയ ക്ഷതമേ​റ്റിട്ടുണ്ട്. കണ്ണുകളും നാവും പുറത്തേയ്ക്ക് തള്ളിയ നിലയിലാണ് മൃതദേഹം കക്കൂസ്‌കുഴിയിൽ കാണപ്പെട്ടത്. കുട്ടൻ തീയിട്ടു നശിപ്പിക്കുമെന്ന് കരുതി സിനി സ്വന്തം ആധാറും തിരിച്ചറിയൽ രേഖകളും റേഷൻ കാർഡും സമീപത്തു താമസിക്കുന്ന ബന്ധു മിനിയുടെ വീട്ടിലാണ് സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നത്.