ksrtc-strike

തിരുവനന്തപുരം: ജനങ്ങളെ തെരുവിൽ നിറുത്തിപ്പൊരിച്ച കെ.എസ്.ആർ.ടി.സിയുടെ മിന്നൽ പണിമുടക്കിനെതിരെ കൂട്ട നടപടിക്ക് സർക്കാർ ഒരുങ്ങുമോ? ജനങ്ങളുടെയാകമാനം പ്രതിഷേധവും വികാരവും ആളിക്കത്തിയ സംഭവത്തിൽ നടപടിയുണ്ടായേ മതിയാവൂ എന്ന നിലപാടാണ് പൊതുവിൽ. എന്നാൽ നടപടിയെടുത്താൽ സർക്കാരിനെ പൊള്ളിക്കുമെന്നാണ് ട്രാൻസ്പോർട്ട് ജീവനക്കാർ പറയുന്നത്. ഭരണപക്ഷ യൂണിയനുകളും അതേനിലപാടിൽ നിൽക്കുമ്പോൾ നടപടി വെറും പാഴ് വാക്കായി ഒതുങ്ങുമോ. ഞങ്ങളിലൊരാളിനെ തൊട്ടാൽ അപ്പോൾ കാണാം എന്ന ശക്തമായ നിലപാടിലാണ് ട്രാൻസ്പോർട്ട് സംഘടനകൾ.

തൊഴിലാളി സംഘടനകളിൽ ഏറ്റവും ശക്തമായ യൂണിയനുകളാണ് കെ.എസ്.ആർ.ടി.സിയിലേത്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ ട്രേഡ് യൂണിയനുകൾ ഇവിടെ നിലനിൽപ്പിനായി പോരാട്ടം തന്നെയാണ് നടത്തുന്നത്. ശക്തമായ പിൻബലമുള്ള യൂണിയനുകളായതുകൊണ്ടാണ് ഏത് സർക്കാർ അധികാരത്തിൽ വന്നാലും കെ.എസ്.ആർ.ടി.സിയെ തൊട്ട് കളിക്കാനാവാത്തത്. അംഗീകൃത സംഘടനകൾക്കൊപ്പം അംഗീകൃതമല്ലാത്ത സംഘടനകളും മസിൽ പിടിക്കുമ്പോൾ കളി കെ.എസ്.ആർ.ടി.സി യോട് വേണ്ട എന്ന സന്ദേശമാണ് എക്കാലത്തും കേട്ടിട്ടുള്ളത്. കെ.എസ്.ആർ.ടി.സിയെ പ്രതിക്കൂട്ടിലാക്കിയിട്ട്, പൊലീസിനും മോട്ടോർ വാഹന വകുപ്പിനും കൈയൊഴിയാനാവില്ല എന്ന സന്ദേശമാണ് ട്രേഡ് യൂണിയനുകളിൽ നിന്ന് ഇപ്പോൾ ഉയരുന്നത്. നടപടിയെടുത്താൽ എന്താവും അനന്തര നടപടികൾ. ട്രേഡ് യൂണിയനുകൾ നയം വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയല്ല, ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും കേൾക്കില്ല

കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുത്താൽ അപ്പോൾ കാണാം. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയല്ല, ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും കേൾക്കില്ല. രാവിലെ ജോലിക്ക് കയറുമ്പോൾ യാത്രക്കാരിൽ നിന്ന് ആദ്യം കേൾക്കുന്നത് നിൻെറ തന്തയുടെ വകയാണോ എന്നാണ്. അങ്ങനെ തന്തയ്ക്കും തള്ളയ്ക്കും വിളി കേട്ടുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഇതുവരെ ശമ്പളം കിട്ടിയില്ല. എന്തിനാണ് ഇങ്ങനെയൊരു സർവീസ്. കെ.എസ്.ആർ.ടി.സി പിരിച്ചുവിട്ടേക്ക്. ബി.എസ്.എൻ.എല്ലിലെ പോലെ വി.ആർ.എസ് തന്ന് പറഞ്ഞ് വിട്. പോകാൻ ജീവനക്കാരെല്ലാം തയ്യാറാണ്. തയ്യാറാകാത്തവരുണ്ടെങ്കിൽ അവരെ സർക്കാർ മറ്റ് വകുപ്പുകളിലേക്ക് മാറ്റണം. ഔദ്യോഗിക കൃത്യനിർവഹണം നടത്തിയതിനാണ് പൊലീസ് ജാമ്യമില്ലാതെ കേസെടുത്തിരിക്കുന്നത്. രാവിലെ 9.15 ന് തുടങ്ങിയ പ്രശ്നത്തിൽ 11.30 നുശേഷമാണ് പണിമുടക്കിലേക്ക് കടന്നത്. ആശുപത്രികളിൽ ഡോക്ടർമാരെ തല്ലിയാൽ പണിമുടക്കില്ല. അതിനിടയിൽ രോഗികൾ മരിച്ചാൽ അത് സ്വാഭാവിക മരണമായല്ലേ കരുതുകയുള്ളൂ. അതുപോലല്ലേയുള്ളൂ ഇതും. പണിമുടക്കിനിടയിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചാൽ അതും സ്വാഭാവിക മരണമല്ലേ. നിയമസഭാ സമ്മേളനം നടക്കുകയല്ലേ. ഒരു എം.എൽ.എപോലും തിരിഞ്ഞുനോക്കിയില്ലല്ലോ. യൂണിവേഴ്സിറ്റി കോളേജിൽ ഒരടി നടന്നാൽ എം.എൽ.എമാർ കൂട്ടത്താേടെ ഓടിയെത്തുമല്ലോ. 140 എം.എൽ.എമാരുടെയും മൂക്കിന് താഴെയല്ലേ ഇത് നടന്നത്. എന്നിട്ടെന്തേ തിരുവനന്തപുരം നഗരം സ്തംഭിച്ചിട്ടും ഒരാൾ പോലും വരാതിരുന്നത്. ഞങ്ങളെ ആർക്കും കയറി അടിക്കാമെന്ന് വിചാരിച്ചുകളയരുത്. ഞങ്ങൾ അടിമകളാണെന്ന് വിചാരിക്കരുത്.

എം.ജി രാഹുൽ, ജനറൽ സെക്രട്ടറി ട്രാൻസ്പോർട്ട് എംപ്ളോയീസ് യൂണിയൻ (എ.എെ.ടി.യു.സി)

ലളിതമായി തീർക്കേണ്ട പ്രശ്നമല്ലിത്

മൂന്നോ നാലോ ജീവനക്കാരുടെ പേരിൽ നടപടിയെടുത്ത് തീർക്കേണ്ട പ്രശ്നമല്ലിത്. നിലവിൽ ലളിതമായി തീർക്കേണ്ട പ്രശ്നമല്ലിത്. എന്താണ് മൂലകാരണമെന്നാണ് കണ്ടെത്തേണ്ടത്. പ്രശ്നത്തിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം. ഇത്തരം നടപടികൾ മേലിൽ ഉണ്ടാകാതിരിക്കാനുള്ള നടപടിയാണ് വേണ്ടത്. പൊലീസിൻെറ വീഴ്ചയാണ്. പ്രശ്നം ഉണ്ടാകാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷിക്കണം. കിഴക്കേക്കോട്ടയിൽ നിന്ന് സർവീസ് നടത്താൻ സ്വകാര്യ ബസിന് ആരാണ് അനുമതി നൽകിയത്. കിഴക്കേക്കോട്ട വഴി പോകാനേ അനുമതിയുള്ളൂ. അങ്ങനെ ആരാണ് അനുമതി നൽകിയത്. ഉത്തരവാദിത്വത്തിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ഒഴിഞ്ഞുമാറാനാകില്ല. സമയക്രമം പാലിക്കാനുള്ള ഉത്തരവാദിത്വം മോട്ടോർ വാഹന വകുപ്പിനല്ലേ. സംഭവം ഇങ്ങനെയാണെങ്കിലും വഴി തടഞ്ഞുകൊണ്ടുള്ള മിന്നൽ പണിമുടക്കിന് ഞങ്ങൾ എതിരാണ്. ഈ സംഭവം നടക്കുമ്പോൾ രാജ് ഭവന് മുന്നിൽ മറ്റൊരു സമരത്തിലായിരുന്നു ഞങ്ങളുടെ യൂണിയൻ, ഒരു വാഹനത്തിനും തടസമില്ലാതെയാണ് ആ സമരം നടത്തിയത്. മിന്നൽ പണിമുടക്കിലൂടെ നിരപരാധികളായ യാത്രക്കാരെയാണ് വിഷമിപ്പിച്ചത്. ചെറിയ രീതിയിൽ തീർക്കാവുന്ന പ്രശ്നമാണ് വഷളാക്കിയത്.

ഹരികൃഷ്ണൻ ജനറൽ സെക്രട്ടറി, ട്രാൻസ്പോർട്ട് എംപ്ളോയീസ് അസോസിയേഷൻ (സി.എെ.ടി.യു)

നടപടി എന്താണെന്ന് നോക്കട്ടെ

ന്യായമായ നടപടിയാണോ എന്ന് നോക്കാം. ഏത് രീതിയിലാണ് നടപടി എന്ന് നോക്കിയിട്ടേ ഞങ്ങളുടെ യൂണിയൻ നിലപാടെടുക്കുകയുള്ളൂ.

ശശിധരൻ, വർക്കിംഗ് പ്രസിഡ‌ന്റ് , ടി.ഡി.എഫ്