bjp-

തിരുവനന്തപുരം: ബി..ജെ.പി സംസ്ഥാന ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിലെ അസ്വാരസ്യം വീണ്ടും മറ നീക്കി പുറത്തുവന്നു.വക്താവായി നിയമിച്ച എം.എസ്. കുമാർ സ്ഥാനമേറ്റെടുക്കാന്‍ ആവില്ലെന്ന് കാണിച്ച് പാർട്ടി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കത്തയച്ചു. ഈ കത്ത് തന്റെ രാജിയായി കണക്കാക്കണമെന്നും എം.എസ്.കുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. നാരായണൻ നമ്പൂതിരി, ബി. ഗോപാലകൃഷ്ണൻ, സന്ദീപ് വാര്യർ എന്നിവരും എം.എസ്. കുമാറിനൊപ്പം വക്താക്കളുടെ പട്ടികയിലുണ്ട്.

ഭാരവാഹി പട്ടികയിൽ പി.കെ.കൃഷ്ണദാസ് പക്ഷത്തെ മുതിർന്ന നേതാക്കളെ അവഗണിച്ചുവെന്ന ആരോപണത്തിനിടെയാണ് സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് അറിയിച്ച് എം.എസ്.കുമാർ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

കൃഷ്ണദാസ് പക്ഷത്തെ പ്രമുഖ നേതാക്കളായ എ.എൻ..രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി വൈസ്.പ്രസിഡന്റ് സ്ഥാനമാണ് നല്‍കിയിരിക്കുന്നത്.

കൂടാതെ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയിൽ എം.ടി.രമേശ് ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മുരളീധര പക്ഷത്തുള്ളവരാണ്.. കെ.സുരേന്ദ്രന്റെ കീഴിൽ ഭാരാവഹിത്വം ഏറ്റെടുക്കില്ലെന്ന് ശോഭാ സുരേന്ദ്രനും എ.എൻ.രാധാകൃഷ്ണനും നേരത്തെ അറിയിച്ചിരുന്നു. പുതിയ ഭാരവാഹി പട്ടികയിൽ ഇവരെ ഉൾപ്പെടുത്തിയെങ്കിലും ഇക്കാര്യത്തിൽ അവർ പ്രതികരിച്ചിട്ടില്ല,​ . കെ.സുരേന്ദ്രന്റെ സ്ഥാനാരോഹണ ചടങ്ങിൽനിന്ന് ഇരുവരും വിട്ടുനിന്നിരുന്നു.