രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെ പശ്ചാത്തലമാക്കി ഒരുങ്ങിയ ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിനെതിരെ പാസ്റ്റർ രംഗത്ത്. അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ശപിക്കുന്ന പാസ്റ്ററുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. 'എടുത്തവർക്കും കഴിച്ചവർക്കും അഭിനയിച്ചവർക്കുമൊക്കെ ഇനിയങ്ങോട്ട് സുഖമാ' എന്നിങ്ങനെയുള്ള ശപവാക്കുകളാണ് പാസ്‌റ്റർ പ്രസംഗത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
'സിനിമ ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതൽ അല്ലേ. പേരിടാൻ അറിയത്തില്ലേ ഞങ്ങൾ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളിൽ, ലക്ഷങ്ങൾ കോടികൾ ഇത് വരെ വന്നിട്ടില്ല. കസാന്ത് സാക്കീത് എന്ന ഞരമ്പ് രോഗി യേശുക്രിസ്തുവിന്റെ ലാസ്റ്റ് ടെംപ്‌റ്റേഷൻ ഓഫ് ജീസസ് ക്രൈസ്റ്റ് എന്ന നോവലെഴുതി യേശുവിന് എന്ത് ചുക്ക് ആണ് പറ്റീത്, യേശുവിനൊന്നും പറ്റീല്ലെങ്കിൽ ഇതിലും വന്നാൽ നമ്മുക്കും ഒന്നും പറ്റൂല. നമ്മുടെ കാര്യം ആരും സിനിമ എടുക്കുന്നില്ലല്ലോ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു, അത് ഏതായാലും നടന്നു. എടുത്തവർക്കും കഴിച്ചവർക്കും അഭിനയിച്ചവർക്കും സുഖമാ, ഇനിയങ്ങോട്ട് സുഖമാ, എന്നാന്നറിയോ, കോടിക്കണക്കിന് ജനങ്ങളാ പ്രാർത്ഥിക്കാൻ പോകുന്നത്. തമ്പുരാൻ….., ആ തമ്പുരാന്റെ കൃപ അതിന്റെ മേൽ വ്യാപരിക്കും.' പാസ്റ്റർ പ്രസംഗത്തിൽ പറയുന്നു.
ഫഹദ് ഫാസിലിനൊപ്പം നസ്രിയ നസീം, ഗൗതം മേനോൻ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അമൽ നീരദ് ക്യാമറയും. കഴിഞ്ഞവാരം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.