ന്യൂഡൽഹി: നിർഭയകേസിൽ മാർച്ച് 20ന് വധശിക്ഷ നടപ്പാക്കണമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ പുതിയ ദയഹാർജി നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി മുകേഷ് സിംഗ് സുപ്രീംകോടതിയെ സമീപിച്ചു.. പുതിയ തിരുത്തൽ ഹർജിയും ദയാഹർജിയും നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ഹർജി നൽകിയത്. കേസിലെ നാലുപ്രതികളുടെയും വധശിക്ഷ മാർച്ച് 20ന് നടപ്പാക്കണമെന്ന് ഡൽഹി പാട്യാല ഹൗസ് കോടതി കഴിഞ്ഞദിവസം മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
നേരത്തെ, തന്റെ അനുമതിയില്ലാതെയാണ് അഭിഭാഷകയായ ബൃന്ദ ഗ്രോവർ ദയാഹർജിയും തിരുത്തൽ ഹർജിയും സമർപ്പിച്ചതെന്നും അതിനാൽ പുതിയ ഹർജി നൽകാൻ അനുവദിക്കണമെന്നുമാണ് മുകേഷ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
അഭിഭാഷകനായ മനോഹർലാൽ ശർമ്മയാണ് മുകേഷ് സിംഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി നൽകിയത്.. ബൃന്ദ ഗ്രോവറിനെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹോളി അവധിക്കായി ഇന്ന് കോടതി അടയ്ക്കുന്നതിനാൽ ഇനി കോടതി തുറക്കുമ്പോഴായിരിക്കും ഹർജി പരിഗണിക്കുക.