shimna-azeez

കോവിഡ് 19 എന്ന കൊറോണ വൈറസ് 27 ഡിഗ്രി സെന്റിഗ്രേഡ് ഉള്ള അന്തരീക്ഷത്തിൽ മാത്രമേ നിലനിൽക്കൂ എന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാറിന്റെ വാദത്തിനെതിരെ ഡോക്ടറും വൈദ്യശാസ്ത്ര അദ്ധ്യാപികയുമായ ഷിംന അസീസ്. മുൻ ഡി.ജി.പി ഇട്ടിരിക്കുന്ന പോസ്റ്റ് തെറ്റാണെന്നും അത് തെറ്റിധാരണ പകർത്തുന്നതാണെന്നും ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

പേരിനുമുൻപിൽ 'ഡോക്ടർ' എന്നുള്ളവർ എല്ലാം മെഡിക്കൽ ഡോക്ടർമാരാണെന്ന ധാരണ തെറ്റാണെന്നും 'ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക്‌ കച്ചവടത്തിനോ ഗോവക്ക്‌ പിക്‌നിക്കിനോ പോയതാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌' എന്നും ഷിംന പറഞ്ഞുവയ്ക്കുന്നു. കൊറോണ രോഗബാധ പകരാൻ ആറ്റുകാൽ പൊങ്കാല കാരണമായേക്കാം എന്ന വാദം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് സെൻകുമാർ അടുത്തിടെ രംഗത്തെത്തിയത് വിവാദത്തിന് ഇടയാക്കിയിരുന്നു.

ഡോക്ടർ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

'പേരിന്‌ മുന്നിൽ 'Dr.' എന്ന്‌ വെക്കുന്നവരെല്ലാം മെഡിക്കൽ ഡോക്‌ടർ ആണെന്ന ധാരണ ശരിയല്ലെന്ന്‌ സെൻകുമാറിന്റെയും രജത്‌കുമാറിന്റെയുമൊക്കെ ഫാൻസ്‌ മനസ്സിലാക്കിയാൽ വലിയ ഉപകാരമായിരുന്നു.

Ex-dgp ഇട്ടിരിക്കുന്ന പോസ്‌റ്റ്‌ തെറ്റാണ്‌. ഇപ്പോൾ ലോകമെമ്പാടും പരന്നു കൊണ്ടിരിക്കുന്ന COVID 19 എന്നയിനം കൊറോണ വൈറസ്‌ 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന്‌ തെളിവുകളില്ല. അങ്ങനെയെങ്കിൽ കേരളത്തിന്‌ സമാനമായി 30 ഡിഗ്രിക്ക്‌ മീതെ ചൂട്‌ കാലാവസ്‌ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ്‌ വരില്ലായിരുന്നു. കേരളത്തിൽ മൂന്ന്‌ പോസിറ്റീവ്‌ കേസുകൾ വന്നത്‌ ഏത്‌ വകയിലാണാവോ? ഇവിടെ മഞ്ഞുകാലമോ മറ്റോ ആണോ?

ഒരു ചോദ്യം കൂടി, മനുഷ്യന്റെ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്‌. ഈ ലോജിക്‌ വെച്ച്‌ നോക്കിയാൽ ശരീരത്തിനകത്ത്‌ കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത്‌ എങ്ങനെയാണാവോ?

ഈ രോഗം താരതമ്യേന പുതിയതാണ്‌. മനുഷ്യനിൽ നിന്ന്‌ മനുഷ്യനിലേക്ക്‌ പകരുന്നുണ്ട്‌ എന്നാണ്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്‌.

ആറ്റുകാൽ പൊങ്കാലയാണോ ഉംറയാണോ പള്ളിപെരുന്നാളാണോ ഗുജറാത്തിലേക്ക്‌ കച്ചവടത്തിനോ ഗോവക്ക്‌ പിക്‌നിക്കിനോ പോയതാണോ എന്ന്‌ നോക്കിയല്ല കൊറോണ പകരുന്നത്‌. ആളുകൾ ഒന്നിച്ച്‌ കൂടുന്നയിടങ്ങൾ പരമാവധി ഒഴിവാക്കണം. അഥവാ ഒരുമിച്ച് കൂടുന്നെങ്കിൽ മാസ്‌ക്‌ ഉപയോഗിക്കണം. കൈ വൃത്തികേടായെന്ന്‌ തോന്നിയാൽ കൈ സോപ്പിട്ട്‌ പതപ്പിച്ച്‌ കഴുകണം. ഇടക്കിടെ ഹാന്റ്‌ സാനിറ്റൈസർ ഉപയോഗിച്ച്‌ കൈ വൃത്തിയാക്കണം. കഴിയുമെങ്കിൽ ആൾക്കൂട്ടമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നെല്ലാം വിട്ടു നിൽക്കണം.

തലച്ചോറിൽ ചാണകം കയറിയാൽ എന്തിലും കേറി അഭിപ്രായം പറയാമെന്ന്‌ കരുതരുത്‌. മനുഷ്യന്റെ ജീവനെക്കൊണ്ട്‌ മതവും രാഷ്‌ട്രീയവും തെളിയിക്കാൻ നടക്കുകയുമരുത്‌.

വിശ്വാസത്തിനപ്പുറമാണ്‌ വിവേകം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ...

ആളെക്കൊല്ലികളാകരുത്‌. ആരും.

Dr. Shimna Azeez'