തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ മന്ത്രി കെ.ടി..ജലീലും പ്രൈവറ്റ് സെക്രട്ടറിയും പങ്കെടുത്ത അദാലത്ത് ക്രമവിരുദ്ധമായാണ് സംഘടിപ്പിച്ചതെന്ന് ഗവർണറുടെ റിപ്പോർട്ട്.. പരാതിക്കാരിയുടെയും സർവകലാശാല അധികൃതരുടെയും വിശദീകരണം കേട്ടശേഷമാണ് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്.
മന്ത്രിയുടെ നിർദ്ദേശാനുസരണം സർവ്വകലാശാല അദാലത്ത് സംഘടിപ്പിച്ചതും, അദാലത്തിൽ തോറ്റ ബിടെക് വിദ്യാർത്ഥിയെ വീണ്ടും മൂല്യനിർണയം നടത്തി വിജയിപ്പിക്കാൻ തീരുമാനിച്ചതും ചോദ്യം ചെയ്ത് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു.. സർവകലാശാലാ അധികൃതർക്ക് നിർദ്ദേശങ്ങളും ശുപാർശകളും നൽകാനായി അദാലത്തുകൾ സംഘടിപ്പിക്കാമെന്നു സർവകലാശാല ചട്ടങ്ങൾ അനുശാസിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മന്ത്രിയെയും പ്രൈവറ്റ് സെക്രട്ടറിമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഫയൽ അദാലത്ത്കമ്മിറ്റി രൂപീകരിച്ചതും തീരുമാനങ്ങൾ കൈക്കൊണ്ടതും യൂണിവേഴ്സിറ്റി ആക്ടിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഉത്തരവിലുണ്ട്.. അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക് താൻ കടക്കുന്നില്ലന്നും മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി അധികൃതർ കൃത്യമായി പാലിക്കണമെന്നും ഗവർണർ വ്യക്തമാക്കി.
അതേസമയം തോറ്റ ഒരു ബി.ടെക് വിദ്യാർഥിയുടെ ഉത്തര കടലാസ് മൂന്നാമത് മൂല്യനിർണയം നടത്തിയ
അദാലത്ത് തീരുമാനം റദ്ദാക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിന്മേൽ വിദ്യാർഥിയുടെ ഭാവിയെക്കരുതി ഇടപെടുന്നില്ലെന്ന് ഗവർണർ ഉത്തരവിൽ പറയുന്നു.. എന്നാൽ ഇത് ഒരു കീഴ്വഴക്കമായി കാണരുതെന്നും പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർവകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി.
എന്നാൽ ഗവർണറുടെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നും അതിന് ശേഷം പ്രതികരിക്കാമെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു.. വിദ്യാർത്ഥിയുടെ മാർക്ക് ഗവർണർ തിരുത്തിയിട്ടില്ലല്ലോ എന്നും മന്ത്രി ചോദിച്ചു
പരാതി നൽകിയ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്..ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവും. സാങ്കേതിക സർവകലാശാല വി.സി. ഡോ എം..സി രാജശ്രീക്ക് വേണ്ടി യൂണിവേഴ്സിറ്റി സ്റ്റാന്റിംഗ് കൗൺസൽ എഡ്വിൻ പീറ്ററും ആണ് ഹിയറിംഗിന് ഹാജരായത്.