ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ രൂപീകരിക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാലും മുഖ്യമന്ത്രിയാകില്ലെന്ന് വ്യക്തമാക്കി സൂപ്പർതാരം രജനികാന്ത്.. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് രജനികാന്ത് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. താൻ പാർട്ടി നേതാവായിരിക്കുമെന്നും മുഖ്യമന്ത്രിയാകാനില്ലെന്നും രജനി യോഗത്തിൽ പറഞ്ഞു.
ബിജെപിയുമായി സഖ്യത്തിനു സാദ്ധ്യതയില്ലെന്നും രജനി ജില്ലാ സെക്രട്ടറിമാരെ അറിയിച്ചു. ഒറ്റയ്ക്കു തിരഞ്ഞെടുപ്പിനെ നേരിടുകയാണു ലക്ഷ്യം. സഖ്യം സംബന്ധിച്ച തീരുമാനം തനിക്കു വിട്ടു ബൂത്തു തലത്തിൽ പാർട്ടിയെ കരുത്തുറ്റതാക്കുന്നതിനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാനാണു ജില്ലാ സെക്രട്ടറിമാർക്കു രജനി നൽകിയ നിർദ്ദേശം.. ഈ വർഷം മദ്ധ്യത്തോടെ രജനിയുടെ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന. മറ്റു പാർട്ടികളിൽ നിന്ന് പ്രമുഖ നേതാക്കൾ തനിക്കൊപ്പം വരുമെന്ന സൂചനയും യോഗത്തിൽ രജനീകാന്ത് നല്‍കി.