bird-flu

കോഴിക്കോട്: കേരളത്തിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മുൻകരുതലുകളെടുക്കാൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ഉന്നതതലയോഗം ചേർന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം.

പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം പടരുന്ന സാഹചര്യമില്ലെന്നും നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിലയിരുത്തൽ.

2016ൽ കുട്ടനാട്ടിലാണ് ഇതിനുമുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളിലാണ് അന്ന് രോഗം പടർന്നത്.