ഒാർക്കാപ്പുറത്തെത്തിയ പ്രഹരത്തെ, അസാധാരണമായ ഉൾക്കരുത്ത് കൊണ്ട് നേരിട്ട നടി നേഹാ അയ്യരുടെ ജീവിതം ആത്മധൈര്യത്തിന്റെ പുതുപ്രകാശമാണ്. അഞ്ചുവർഷത്തെ കാത്തിരിപ്പിനുശേഷം ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി വരുന്നുണ്ടെന്ന സന്തോഷമറിഞ്ഞ് അഞ്ചാമത്തെ ദിവസമായിരുന്നു ഭർത്താവ് അവിനാഷ് അപ്രതീക്ഷിതമായി ജീവിതത്തിൽ നിന്നും യാത്ര പറഞ്ഞത്. നേഹയുടെ ഭാഷയിൽ പ്രിയപാതിയുടെ മരണം വിശ്വസിക്കാൻ പോലും കഴിയാതെ തന്നിലേക്കു തന്നെയുള്ള എല്ലാ വാതിലുകളും അടച്ചു കളഞ്ഞ്, കണ്ണീരിൽ ജീവിച്ച കുറേ ദിവസങ്ങൾ. പിന്നീട് വളരെ പാടുപെട്ടാണ് അവർ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇന്നിപ്പോൾ അമ്മയോടു ചേർന്നിരിക്കുന്ന അൻഷിന്റെ ചിരി കാണുമ്പോൾ ഇനിയുമേറെ മുന്നോട്ടു പോകാനുണ്ടെന്ന് സ്വയം ഓർമ്മിപ്പിക്കുക കൂടിയാണ് അവർ.
വിരാമമിട്ട സന്തോഷങ്ങൾ
ഗർഭിണിയാണെന്നറിഞ്ഞ നിമിഷം ജീവിതത്തിലെന്നെന്നും മറക്കാൻ കഴിയാത്തതാണ്. ഞാനും അവിനാഷും ഒന്നും പറയാനാവാതെ ഏറെ നേരം പരസ്പരം നോക്കി നിന്നു. ഞങ്ങൾ കരയുകയായിരുന്നു, സന്തോഷം കൊണ്ടായിരുന്നു ആ കണ്ണീർ നിയന്ത്രിക്കാനാവാതെ പ്രവഹിച്ചു കൊണ്ടിരുന്നത്. എട്ടുവർഷമായി ഞങ്ങൾ പ്രിയ സുഹൃത്തുക്കളായിരുന്നു. ആറുവർഷമായി ദമ്പതികളും. ഒരു കുഞ്ഞ് ഞങ്ങളുടെ സ്വപ്നമായിരുന്നു. അതിനായാണ് ഞങ്ങൾ ജീവിച്ചത്, കാത്തിരുന്നത്. ഏറെ പ്രയാസം നിറഞ്ഞതായിരുന്നു ആ കാലം. ഒരിക്കലും പ്രതീക്ഷിക്കാതെ ഒടുവിൽ ഞങ്ങൾ ഒന്നിച്ചു കണ്ട സ്വപ്നം സഫലമായത് ആനന്ദകണ്ണീരോടെയാണ് ഞങ്ങൾ സ്വീകരിച്ചത്. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല. കുഞ്ഞ് വരാൻ പോകുന്നുവെന്നറിഞ്ഞ് കൃത്യം അഞ്ചാം ദിവസം അവിനാഷ് എന്നെ തനിച്ചാക്കി പോയി. പതിവുപോലെ ടേബിൾ ടെന്നീസ് കളിക്കാൻ പോയതായിരുന്നു അവിനാഷ്. കുറച്ചു കഴിഞ്ഞപ്പോഴാണ് കളിക്കിടയിൽ വീണുവെന്നും പറഞ്ഞ് ഒരു ഫോൺ കാൾ വന്നത്. ആശുപ്രതിയിലെത്തും മുമ്പേ അവിനാഷ് പോയിരുന്നു. ഹൃദയാഘാതമായിരുന്നു. അവിനാഷ് യുവാവായിരുന്നു, സ്പോർട്സിനോട് അത്ര പ്രിയമുള്ളയാൾ, നല്ല ആരോഗ്യവാൻ. എന്നിട്ടും അത് സംഭവിച്ചു.
ഇരുട്ട് മാത്രമായ നാളുകൾ
അവിനാഷിന്റെ വിയോഗം എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ജീവിക്കുന്നുണ്ടോ, അതോ മരിച്ചോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. അത്രം മാത്രം ജീവിതത്തിൽ കൂട്ടായിരുന്ന ഒരാളെയാണ് പെട്ടെന്ന് ഒരു ദിവസം കാണാതാവുന്നത്. അതൊരു വലിയ ഷോക്കായിരുന്നു. ഭീകരമായ ദിവസങ്ങളായിരുന്നു പിന്നീട് എന്നെ കാത്തിരുന്നത്. ഞാൻ ഒരു മുറിയ്കക്കത്ത് എന്നെ തന്നെ സ്വയം പൂട്ടിയിട്ടു. ആരെയും കാണാൻ താത്പര്യമുണ്ടായിരുന്നില്ല. സുഹൃത്തുക്കൾക്കു നേരെ മുഖം തിരിച്ചു. ഫോൺ സ്വിച്ച് ഓഫാക്കി വച്ചു. അവിനാഷ് ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന് സത്യത്തിൽ എനിക്കറിയില്ലായിരുന്നു. കരഞ്ഞുകരഞ്ഞ് തളർന്നു. ഭക്ഷണം പോലും വേണ്ടായിരുന്നു. ഉള്ളിലുള്ള ജീവനെ ബാധിക്കുമെന്നറിഞ്ഞിട്ടും എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്നെ തന്നെ വെറുത്തു.
അൻഷിന്റെ പുഞ്ചിരി
എവിടെയായിരുന്നാലും അവിനാഷ് എന്നെ കാണുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. അതുകൊണ്ടാവണം പതിയെ പതിയെ മനസിന് ശക്തി ലഭിച്ചു. മൂന്നുവർഷം മുമ്പ് എന്റെ അമ്മ ആത്മഹത്യ ചെയ്തിരുന്നു. അമ്മയില്ലാതെ എങ്ങനെ ഞാൻ ജീവിതം മറികടന്നെന്ന് ചിന്തിച്ചു കൊണ്ടേയിരുന്നു. പതിയെ വിഷാദത്തിൽ നിന്നും പുറത്തേക്ക് കടന്നു. കുഞ്ഞിന് വേണ്ടി ഞാൻ ജീവിക്കേണ്ടിയിരുന്നു. സന്തോഷങ്ങളെ ജീവിതത്തിലേക്ക് വിളിച്ചു വരുത്തി. കൂട്ടുകാർക്കൊപ്പം സമയം ചെലവഴിച്ചു, വായിച്ചു, മെഡിറ്റേറ്റ് ചെയ്തു. ആ കാത്തിരിപ്പിനൊടുവിൽ അവിനാഷിന്റെ പിറന്നാൾ ദിവസത്തിൽ തന്നെ അതേ ചിരിയും കുസൃതിക്കണ്ണുകളുമായി ഞങ്ങളുടെ പൊന്നുമോൻ അൻഷ് എന്റെ കൈകളിലെത്തി. അവിനാഷിനെ തിരിച്ചു കിട്ടിയതു പോലെ എനിക്കു തോന്നി. അവനുവേണ്ടി ജീവിക്കണമെന്ന് ഞാൻ തീരുമാനിച്ചു. അവിനാഷ് പോയിട്ട് ഒരു വർഷം കഴിഞ്ഞു. ഇന്നും സങ്കടങ്ങൾ ഇല്ലെന്നല്ല, പക്ഷേ, ഞാൻ അത് ധീരമായി നേരിടുന്നു. അവിനാഷിനൊപ്പമുള്ള ഓരോ നിമിഷത്തെയും ചേർത്തുപിടിച്ചു. അച്ഛനുമമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഞാൻ പതറും. പക്ഷേ, അൻഷിന്റെ പുഞ്ചിരി കാണുമ്പോൾ അതെല്ലാം മറക്കും. എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളതും അതാണ്, ഇരുട്ട് വളരെ പെട്ടെന്നാണ് ജീവിതത്തിലേക്ക് കടന്നു വരിക, നമ്മുടെ ഉള്ളിൽ നമ്മൾ പോലുമറിയാതെ ഉള്ള ആത്മധൈര്യം നിങ്ങൾക്ക് വഴികാട്ടും. ഒരിക്കലും പതറരുത്, മുന്നോട്ടു പോയ്കൊണ്ടിരിക്കണം.