ഒരു ലക്ഷ്യത്തിനുവേണ്ടി അത്രമാത്രം സ്വയം സമർപ്പിക്കുകയാണെങ്കിൽ ആ സ്വപ്നം സഫലമാകുക തന്നെ ചെയ്യും, രമ്യ ശ്രീകണ്ഠൻ എന്ന മിടുമിടുക്കിയുടെ ജീവിതം നൽകുന്ന പാഠം അതാണ്. അപകടസാദ്ധ്യതയേറെയുള്ള, എയർപോർട്ടുകളിൽ പുരുഷൻമാർക്ക് മാത്രം ലഭിച്ചിരുന്ന അതീവജാഗ്രത വേണ്ട അഗ്നിശമന - സുരക്ഷാ സേനയിൽ കേരളത്തിന്റെ അഭിമാനമാണിന്ന് രമ്യ.
എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയിൽ, ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ വനിതാ ഫയർഫൈറ്ററായ രമ്യ ഇപ്പോൾ ചെന്നൈ വിമാനത്താവളത്തിൽ ജോലി ചെയ്യുകയാണ്. പുരുഷൻമാർക്ക് മാത്രമെന്ന് ചിന്തിച്ചുറപ്പിച്ചിരുന്ന ഒരു തസ്തികയിലേക്കാണ് ആത്മവിശ്വാസത്തിന്റെ തിളക്കവുമായി രമ്യ തലയുയർത്തി നിൽക്കുന്നത്.
അതീവജാഗ്രത വേണ്ട ഒരു തൊഴിലിനെ നിതാന്തശ്രദ്ധയോടെ തന്നെയാണ് രമ്യ സമീപിച്ചത്. സിവിൽ എൻജിനീയറിംഗിൽ എം.ടെക് ബിരുദം നേടിയശേഷമാണ് ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനമെടുത്തത്. അപകടസാദ്ധ്യത ഏറെയുണ്ടെന്നറിഞ്ഞിട്ടും തീരുമാനത്തിൽ നിന്നും ഒരടി പോലും പുറകോട്ട് പോകാൻ തോന്നിയില്ലെന്ന് രമ്യ നിറചിരിയോടെ പറയുന്നു.
പരിശീലനം കഠിനമായിരുന്നു. റോപ് ക്ലൈംബിംഗ്, പോൾ ക്ലൈംബിംഗ്, ഹാർഡ് ഹോസുമായി വേഗത്തിൽ ഒാട്ടം തുടങ്ങിയവയിലെല്ലാം രമ്യ, മറ്റുള്ളവരേക്കാൾ മുന്നിലെത്തി. നേരത്തെ പൂജപ്പുര എൽ.ബി.എസിൽ രണ്ട് വർഷം ഗസ്റ്റ് അദ്ധ്യാപികയായിരുന്നു. പിന്നീട് പി.എസ്.സി പരിശീലനത്തിന് ഇറങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ഭർത്താവ് അരുൺ ആണ് എയർപോർട്ട് അതോറിട്ടി ദക്ഷിണമേഖലാ ഫയർ സർവീസിൽ ജൂനിയർ അസിസ്റ്റന്റ് വിജ്ഞാപനത്തിന്റെ കാര്യം അറിയിച്ചത്. ആദ്യമായി സ്ത്രീകൾക്ക് അപേക്ഷിക്കാൻ അവസരമുണ്ടെന്നു കേട്ടപ്പോൾ തന്നെ മനസിൽ തീരുമാനമെടുത്തിരുന്നു. ജോലിയെക്കുറിച്ച് നേരത്തെ കേട്ടിരുന്നെങ്കിലും എന്താണ് സംഭവമെന്ന് വലിയ ധാരണയുണ്ടായിരുന്നില്ല. ആദ്യം എഴുത്തു പരീക്ഷയായിരുന്നു, അതിൽ ഉയർന്ന മാർക്ക് നേടി. ഫിസിക്കൽ ടെസ്റ്റിനായി മൂന്ന് മാസം കട്ടച്ചൽക്കുഴി കൈലാസം ഫിസിക്കൽ സെന്ററിലെ സജിത്തിന്റെ മേൽനോട്ടത്തിൽ പരിശീലനം നേടി. ആദ്യദിവസങ്ങളിൽ പരിശീലനം കഴിഞ്ഞു വരുമ്പോൾ അതികഠിനമായ ശരീരവേദന അനുഭവപ്പെട്ടിരുന്നു. എന്തായാലും നേടുമെന്ന് തന്നെ മനസിൽ നിശ്ചയിച്ചുറപ്പിച്ചതിനാൽ മുന്നോട്ടു തന്നെ പോകുമെന്ന് സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
2019 ഫെബ്രുവരിയിൽ തിരുവനന്തപുരം എയർപോർട്ടിൽ വച്ചായിരുന്നു ഫിസിക്കൽ ടെസ്റ്റ്. ഫിസിക്കൽ ടെസ്റ്റിന് നിരവധി വനിതകൾ പങ്കെടുത്തിരുന്നു. റാങ്ക് ലിസ്റ്റ് വന്നപ്പോൾ 147 പേരിൽ വനിതയായി രമ്യ മാത്രം. ആദ്യമൊന്ന് ഞെട്ടിയ വീട്ടുകാർ പിന്നെ പൂർണപിന്തുണ നൽകി. ഡൽഹി ഫയർ ട്രെയിനിംഗ് സെന്ററിൽ നാല് മാസത്തെ പരിശീലനം. സീനിയേഴ്സ് ഉൾപ്പെടെ എല്ലാവരും നല്ല പിന്തുണയായിരുന്നു. മോളെ പിരിഞ്ഞിരിക്കുന്നതിൽ ഏറെ വിഷമിച്ചെങ്കിലും ഞാൻ പിടിച്ചു നിന്നു. കഠിനമായ പരിശീലനമായിരുന്നു ഡൽഹിയിൽ. എന്നാലും ഒരിക്കലും പിൻമാറരുതെന്ന് തീരുമാനിച്ചിരുന്നു. ഒരിക്കലും മടുപ്പ് തോന്നിയിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ ആ വിജയം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് എനിക്കറിയാമായിരുന്നു. ദക്ഷിണ മേഖലയിലെ ആദ്യ വനിത എന്ന പരിഗണന അദ്ധ്യാപകരുൾപ്പെടെ എല്ലാവരും നൽകി.
ഭർത്താവ് അരുണും അച്ഛൻ ശ്രീകണ്ഠൻ നായരും അമ്മ ഗീതാകുമാരിയും ഉൾപ്പെടെ കുടുംബം നൽകിയ പിന്തുണയാണ് നേട്ടത്തിന് പിന്നിലെന്ന് രമ്യ പറയുന്നു. രണ്ട് വയസുകാരി അനുമിത മകളാണ്. ഇന്ത്യയിൽ രമ്യയെക്കൂടാതെ കൊൽക്കത്ത, രാജസ്ഥാൻ സ്വദേശികളായ രണ്ട് വനിതകൾ മാത്രമാണ് ഈ പോസ്റ്റിലുള്ളത്. വിമാനത്തിന് എമർജൻസി ലാൻഡിംഗോ തീപിടിത്തമോ ഉണ്ടായാൽ 138 സെക്കൻഡിൽ പൂർണ സജ്ജരായി അപകടസ്ഥലത്ത് എത്തണം. ഒാടുമ്പോൾ തന്നെ എല്ലാ രക്ഷാഉപാധികളും ഉപയോഗിക്കാൻ കഴിയുന്ന ക്രാഷ് ഫയർ ടെൻഡർ എന്ന ഫയർ എൻജിനാണ് പ്രധാന ആയുധം. വിമാനത്തിന്റെ വാതിൽ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ ലാഡർ ഉപയോഗിച്ച് അകത്ത് കയറി യാത്രക്കാരെ രക്ഷപ്പെടുത്തണം. പരിക്കേറ്റവരുമായി ആശുപത്രിയിലേക്ക് ആംബുലൻസിൽ പായണം. എയർപോർട്ടിലെ കെട്ടിടങ്ങൾ, വിമാനങ്ങൾ തുടങ്ങിയവയുടെയെല്ലാം രക്ഷാചുമതലയുണ്ട്. ആളുകളെ ചുമലിലേറ്റി ലാഡറിലൂടെ ഇറങ്ങുന്നതും ഭാരമേറിയ ഹോസുമായുമായുള്ള രക്ഷാപ്രവർത്തനവുമൊക്കെ രമ്യ പരിശീലിച്ചിരുന്നു. ഹെവി ലൈസൻസും നേടി.
''ഇന്നിപ്പോൾ ഞാൻ പഠിപ്പിച്ച കുട്ടികളൊക്കെ വിളിക്കാറുണ്ട്. അവർക്കും ഈ മേഖലയിൽ താത്പര്യമുണ്ടെന്ന് പറയുമ്പോൾ എനിക്ക് അത്രയേറെ അഭിമാനം തോന്നും. മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ കഴിയുമെങ്കിൽ അതല്ലേ വലിയ നേട്ടം?"" രമ്യയുടെ വാക്കുകൾ.