തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ മൂന്ന് പേർക്കും, ഇവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം ബാധിച്ചത്. രോഗികൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഫെബ്രുവരി 29നാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയത്. ഇറ്റലിയിൽ നിന്ന് എത്തിയ വിവരം ഇവർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നില്ല. ബന്ധുവിന് പനി വന്നതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കൊറോണ ലക്ഷണങ്ങൾ ശ്രദ്ധിയിൽപ്പെട്ടത്. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഇറ്റലിയിൽ നിന്ന് എത്തിയവരോട് ആശുപത്രിയിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വിമുഖത കാണിച്ചിരുന്നുവെന്ന് മന്ത്രി കെ.ക.ശൈലജ പറഞ്ഞു.
ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് യാത്ര ചെയ്തത്. 11.20ന് വിമാനം ദോഹയിലെത്തി. ഒന്നര മണിക്കൂറിന് ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വരികയായിരുന്നു. ഈ വിമാനത്തിൽ സഞ്ചരിച്ചവർ ആരോഗ്യ വകുപ്പ് അധികൃതരെ സമീപിക്കണമെന്ന് മന്ത്രി നിർദേശം നൽകി. പത്തനംതിട്ട ജില്ല കളക്ടർ അടിയന്തര യോഗം വിളിച്ചു. രോഗികളുമായി ഇടപഴകിയിട്ടുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു.