തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പനിയും ചുമയും ഉള്ളവർ പൊങ്കാലയിടാൻ വരരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗബാധിത മേഖലയിലുള്ളവരും പൊങ്കാലയിടാൻ പോകരുതെന്ന് മന്ത്രി നിർദേശം നൽകി. പൊങ്കാല നടക്കുന്ന സമയങ്ങളിൽ വീഡിയോ ചിത്രീകരിക്കും. പൊങ്കാല ഇടുന്നവരിലാർക്കെങ്കിലും കൊറോണ സ്ഥിരീകരിച്ചാൽ അടുത്തിടപഴകിയവരെ കണ്ടെത്താനാണിത്.
വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവർ വീടുകളിൽ പൊങ്കാല ഇടണമെന്നും, പൊങ്കാല ഇടാൻ വന്ന വിദേശിയരെക്കുറിച്ച് തിരുവനന്തപുരം കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പൊങ്കാലയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് 23 ആരോഗ്യ വകുപ്പ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
12 ആംബുലന്‍സ്, അഞ്ച് ബൈക്ക് ആംബുലന്‍സ് എന്നിവ സജ്ജമാണ്. പൊങ്കാല നടക്കുന്ന വാർഡുകളിൽ പ്രദേശികളെ ഉൾപ്പെടുത്തി പ്രത്യേകം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ആർക്കെങ്കിലും പനിയോ മറ്റോ ഉണ്ടെങ്കിൽ കണ്ടെത്താൻ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.