ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാശ്മീർ സ്വദേശികളായ ദമ്പതികൾ ഡൽഹിയിൽ പിടിയിലായി. ജഹാൻ സെയ്ബ് സാമി, ഭാര്യ ഹിന്ദ ബഷീർ ബെയ്ഗ് എന്നിവരെയാണ് ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗം പിടികൂടിയത്. അഫ്ഗാനിസ്ഥാനിലെ ഖോറോസൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഐ.എസ് വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവരെന്ന് സംശയിക്കുന്നു.
ഇവരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്തു വരികയാണ്. സംശയകരമായ രേഖകൾ പൊലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തിൽ കൂടുതൽ പേരെ അണിനിരത്താൻ ലക്ഷ്യമിട്ട് ഇവർ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഡൽഹിയിലെ ജാമിയ നഗർ പ്രദേശത്താണ് ഇവർ താമസിക്കുന്നത്.