കൊല്ലം:കരിമണലിന്റെ രാഷ്ട്രീയത്തിനൊപ്പം നടക്കാൻ വിജയൻ പിള്ളയ്‌ക്കാവുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് ചവറയുടെ അതികായൻ ബേബിജോണായിരുന്നു. അച്ഛൻ മെമ്പർ നാരായണപിള്ളയുടെ ജനകീയ വഴിയേ മകനും നടക്കുമെന്നുറപ്പിച്ച് ആർ.എസ്.പിയ്ക്കൊപ്പം വിജയൻപിള്ളയെ ബേബിജോൺ ചേർത്ത് നിറുത്തി.
അരിവാൾ ചുറ്റിക ആലേഖനം ചെയ്‌ത രക്തപതാകയുമായി ജനങ്ങൾക്കിടയിലേക്കിറങ്ങിയ വിജയൻ പിള്ള ആർ.എസ്.പിയുടെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് ചവറ മണ്ഡലം സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായി. ചവറയിലെ കരിമണലിൽ ചവിട്ടി നിന്ന് കേരള രാഷ്ട്രീയത്തെയാകെ നിയന്ത്രിക്കാൻ ആർ.എസ്.പിക്ക് ശേഷി ഉണ്ടായിരുന്ന കാലത്ത് ചവറയിലെ പാർട്ടിയെ വിജയൻപിള്ള മുന്നിൽ നിന്ന് നയിച്ചു. 28-ാം വയസിൽ ചവറ പഞ്ചായത്തംഗമായി. പിന്നീടിങ്ങോട്ട് 2000 വരെ രണ്ട് പതിറ്റാണ്ടിലേറെക്കാലം ചവറയിലെ മടപ്പള്ളി, തോട്ടിന് വടക്ക് വാർഡുകളെ അദ്ദേഹം പ്രതിനിധീകരിച്ചു.
ചവറയുടെ മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയുടെ അടയാളം കൂടിയാണ് വിജയൻപിള്ളയുടെ ജീവിതവും ജനകീയതയും. വിജയണ്ണന്റെ രാഷ്ട്രീയമാണ് തങ്ങളുടെ രാഷ്ട്രീയമെന്ന് പതർച്ചയില്ലാതെ പറയാൻ കഴിയുന്ന നൂറുകണക്കിന് ജനങ്ങളെ ചവറയിലെങ്ങും സൃഷ്ടിച്ചു. രണ്ടര പതിറ്റാണ്ടിലേറെ ജീവിതത്തിന്റെ ഭാഗമായിരുന്ന ആർ.എസ്.പിയോട് വിയോജിച്ച് കോൺഗ്രസിലെത്തിയപ്പോഴും തന്റെ രാഷ്ട്രീയമാണ് ശരിയെന്ന് ചവറയെ ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസ് ടിക്കറ്റിൽ തേവലക്കരയിൽ നിന്ന് ജില്ലാ പഞ്ചായത്തംഗമായത്. പിന്നീട് കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് പോയപ്പോഴും തിരികെ വന്നപ്പോഴും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ചവറ വിശ്വസിച്ചു. ഒപ്പം ചേരുന്നവരെ കൈവിടാതെ ചേർത്ത് നിറുത്തുന്നതാണ് രാഷ്ട്രീയത്തിലും വിജയൻപിള്ളയുടെ ശൈലി.
ഉമ്മൻചാണ്ടി സർക്കാരിന്റെ മദ്യ നയത്തെ അംഗീകരിക്കാതെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കായി ചവറ കാത്തിരിക്കുമ്പോഴാണ് 2016ൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാവുന്നത്. എൽ.ഡി.എഫിൽ സി.എം.പി അരവിന്ദാക്ഷൻ വിഭാഗത്തിന് ലഭിച്ച ചവറ സീറ്റ് വിജയൻപിള്ളയിലേക്ക് എത്തിയതിന് പിന്നിലും സമാനതകളില്ലാത്ത ജനകീയതയായിരുന്നു കാരണം. എതിരാളികളില്ലെന്ന് ഉറപ്പിച്ച് വിജയം പ്രവചിച്ച യു.ഡി.എഫ് ക്യാമ്പിനെ അത്ഭുതപ്പെടുത്തിയാണ് പഴയ രാഷ്ട്രീയ ഗുരുവിന്റെ മകൻ ഷിബു ബോബിജോണിനെ വിജയൻപിള്ള അട്ടിമറിച്ചത്. വിജയൻപിള്ളയെന്ന വ്യക്തിയിലേക്ക് രാഷ്ട്രീയത്തിനതീതമായി ചവറ ചേർന്ന് നിന്നു. ഒരു സാധാരണ നാട്ടുമ്പുറത്തുകാരന്റെ വർത്തമാനവും ശൈലിയുമായിരുന്നു അദ്ദേഹത്തിന്. രാഷ്ട്രീയത്തിനൊപ്പം വ്യവസായത്തിലും ശോഭിച്ചു. തൊഴിലാളികൾക്കൊപ്പം ജീവിച്ച മുതലാളിയായിരുന്നു ചവറയ്ക്ക് അവരുടെ വിജയൻപിള്ള.