pongala

തിരുവനന്തപുരം: കൊറോണ നിർദേശകൾ ലംഘിച്ച് വിദേശികൾ പൊങ്കാലയിടാൻ എത്തിയ സംഭവത്തിൽ റിസോർട്ടുകാർക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കോവളത്തെ സ്വകാര്യ റിസോർട്ടിൽ നിന്നാണ് ആറ് പേരടങ്ങുന്ന സംഘം എത്തിയത്. ഇവരെ തിരിച്ചയച്ചതായി മന്ത്രി അറിയിച്ചു. സർക്കാര്‍ നിർദേശം ലംഘിക്കുന്ന ഹോട്ടലുകൾക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദേശികൾ ഹോട്ടലുകളിൽ തന്നെ തങ്ങണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ നിര്‍ദേശിച്ചു. വിദേശികൾക്ക് ഹോട്ടലുകളിൽ പൊങ്കാലയിടാമെന്നായിരുന്നു ആരോഗ്യമന്ത്രി നല്‍കിയ നിർദേശം. പനി, ചുമ, ശ്വാസതടസം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങൾ ഉള്ളവർ ആറ്റുകാൽ പൊങ്കാലയിൽ യാതൊരു കാരണവശാലും പങ്കെടുക്കാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

രോഗബാധിത രാജ്യങ്ങളിൽ നിന്ന് പൊങ്കാലയിടാൻ വന്നവരും മാറിനിൽക്കണമെന്നും നിർദേേശം നൽകിയിരുന്നു. അതേസമയം,​ സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം ആറായി. കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇറ്റലിയിൽനിന്നു കൊച്ചിയിലെത്തിയതാണ് കുട്ടി. ആരോഗ്യനില തൃപ്തികരമാണ്.